സി.പി.എം കേരള ഘടകത്തിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക യോഗത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് മനസ്സിലാകാത്ത കമ്യൂണിസ്റ്റ് അണികള്‍ക്കു വേണ്ടിയാണിത്. ഇതുവരെ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും സംരക്ഷിക്കേണ്ട ചുമതല ഉന്നത കമ്മിറ്റികള്‍ക്കായിരുന്നു. അവര്‍ ഉന്നത കമ്മിറ്റികളില്‍ അംഗമായതു കൊണ്ടുതന്നെ പാര്‍ട്ടിക്ക് സംരക്ഷിച്ചേ മതിയാകുമായിരുന്നുള്ളൂ. എന്നാല്‍, പാര്‍ട്ടിയും മുന്നണിയും തോറ്റതോടെ പിണറായി വിജയനു പിന്നാലെയുള്ള ഇ.ഡിയുടെ പിടിമുറുക്കം ശക്തമായി. വീട്ടിലേക്ക് റെയ്ഡ് എത്തിയപ്പോള്‍ സാധാരണ പാര്‍ട്ടി അണികള്‍ ഇറങ്ങി ഇ.ഡിയെ തടഞ്ഞു. എന്നാല്‍, അണികളെ പിടിക്കാന്‍ പോലീസെത്തിയതോടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ കൈവിട്ടുപോയി.
റെയ്ഡ് കഴിഞ്ഞപ്പോള്‍ പിണറായി പറഞ്ഞത് തന്നെയൊന്നും ചെയ്തില്ലെന്നും മകളോടാണ് ഇ.ഡി ചോദ്യം ചോദിച്ചതെന്നുമാണ്. അപ്പോഴേക്കും ഇ.ഡിയുടെ കാറും തല്ലിപ്പൊളിച്ച് യാത്രയും മുടക്കി അണികള്‍ ആക്രോശിച്ചു കഴിഞ്ഞിരുന്നു. കൈവിട്ട കളിയാണെന്ന് ബോധ്യമായ നേതാക്കള്‍ പതിയെ മുങ്ങി. ഒടുവില്‍ മുമ്പില്‍ നില്‍ക്കാനും അല്‍പ്പമെങ്കിലും പ്രതിരോധിക്കാനും ശ്രമിച്ചത് ജോണ്‍ബ്രിട്ടാസ് എ.പിയാണ്. പ്രതികളെ ഞങ്ങള്‍ കൊണ്ടുവരാമെന്നും, പാര്‍ട്ടി ഓഫീസില്‍ ഇല്ലെന്നുമുള്ള തര്‍ക്കവും നുണകളും ഫലം കണ്ടില്ല. എല്ലാ പ്രതികളെയും പോലീസ് പിടിച്ചു. അകത്താക്കി. ശേഷം പാര്‍ട്ടിയും നേതാക്കളും ചിന്തിച്ചത്, സമരം എന്തിനു വേണ്ടിയായിരുന്നു എന്നാണ്.
പിണറായി വിജയനെ സംരക്ഷിക്കണം. മുഹമ്മദ് റിയാസിനെ സംരക്ഷിക്കണം. വീണയെ സംരക്ഷിക്കേണ്ടതെന്തിന്. വീണയെക്കെതിരേയുള്ള ഒരു നടപടികളിലും പാര്‍ട്ടി ഇടപെടേണ്ടെന്ന് തീരുമാനിച്ചു. അപ്പോഴേക്കും, വീണയുടെ വീട്ടിലെ മറ്റുള്ളവര്‍ക്കും കുരുക്കുകള്‍ മുറുകാന്‍ തുടങ്ങി. ഒടുവില്‍ ഹവാലാ പണം വരെ എത്തിയതോടെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് മനസ്സിലായി. സാധാരണ അണികള്‍ പോലും പാര്‍ട്ടിക്കെതിരേയും പിണറായിക്കെതിരേയും ചിന്തിച്ചു തുടങ്ങിയെന്നു മനസ്സിലായി. തെരഞ്ഞെടുപ്പു തോല്‍വി തന്നെ ഇതിന്റെ വലിയ സൂചനയാണ് നല്‍കിയത്. പിന്നാലെ പാര്‍ട്ടി നേതാക്കളുടെ വാക്കും നോക്കുമെല്ലാം വിമര്‍ശനത്തിനു വിധേയമായിക്കൊണ്ടേയിരുന്നു.
സാധാരണ പ്രവര്‍ത്തകരെ സമരങ്ങളില്‍ എറിഞ്ഞു കൊടുക്കുകയാണോ എന്നും സംശയമുണ്ടായി. ഇത് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും മുന്നോട്ടുള്ള രാഷ്ട്രീയ യാത്രയ്ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്നു മനസ്സിലായി. ഇതൊഴിവാക്കാനും, തെരഞ്ഞെടുപ്പു തോല്‍വി തങ്ങളുടെ തോളില്‍ കെട്ടിവെയ്ക്കാതിരിക്കാനുമുള്ള വഴിയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി എന്നത്. സംസ്ഥാന കമ്മിറ്റിയുടെ പിടി ഇപ്പോഴും പിണറായി വിജയന്റെ കൈയയില്‍ തന്നെയാണ്. ഇതുവെച്ചാണ് കളി നടത്തുന്നത്. അണികള്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും എല്ലാം ഒരേ അഭിപ്രായം സ്വരൂപിക്കുക എന്നതും പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രമായിരുന്നുവെന്ന് അനുമാനിക്കാം.
കാരണം, പാര്‍ട്ടി ഘടകങ്ങളെല്ലാം ചേര്‍ന്ന് പിണറായിയെയും മുഹമ്മദ് റിയാസിനെയും സംരക്ഷിക്കാന്‍ തീരുമാനിച്ചാല്‍ വീണാ വിജയനും സംരക്ഷിക്കപ്പെടുമെന്നുറപ്പാണ്. ഇതായിരുന്നു വിപുലീകൃത കമ്മിറ്റിയുടെ ആത്യന്തിക ലക്ഷ്യം. അതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ മുഹമ്മദ് റിയാസിനും പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയതും. പിണറായി വിജയനെതിരെ ദീര്‍ഘകാലമായി ഇഡിയുടെ ഭാഗത്ത് നിന്ന് അക്രമണങ്ങളുണ്ടാവുകയാണ്. എന്നാല്‍ ഇപ്പോള്‍ ഒന്നിനും തെളിവില്ലാതെ കേസ് അവസാനിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. അതുകൊണ്ട് ഇ.ഡി കള്ളക്കഥയുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ പറഞ്ഞു.
പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗമായ പി.എ മുഹമ്മദ് റിയാസിനെതിരെ നേരത്തെ തയ്യാറാക്കിയ കള്ളക്കഥ അനുസരിച്ചുള്ള വ്യാജ തെളിവുകളാണ് ഇഡി നിരത്തിയിരിക്കുന്നത്. രാഷ്ട്രീയപ്രേരിതമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഡനീക്കമാണ് ഇപ്പോള്‍ നടക്കുന്ന ഇഡി റെയ്ഡുകള്‍. ത്രിപുരയില്‍ ഭരണം പിടിച്ചപ്പോള്‍ മോദിയും അമിത് ഷായും അവരുടെ അടുത്ത പരിഗണന കേരളമാണെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഇടപെടലുകളാണ് അവര്‍ നടത്തിവരുന്നത്. അതിന്റെ ഭാ?ഗമായിട്ടാണ് ഇഡി അന്വേഷണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും സിപിഎം നേരിടേണ്ടതുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ അണിനിരക്കണമെന്നും പ്രമേയത്തിലൂടെ കമ്മിറ്റി ആവശ്യപ്പെട്ടു.
- പ്രമേയത്തിന്റെ പൂര്‍ണരൂപം…
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ അണിനിരക്കുക
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരണം.
കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ നയങ്ങളാണ് ഓരോ മേഖലയിലും ഇവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ലേബര്‍ കോഡ് ബ്രിട്ടീഷ് കാലത്ത് പോലും നിലനിന്നിട്ടുള്ള തൊഴിലാളികളുടെ അവകാശത്തെ തകര്‍ക്കുന്ന വിധമുള്ളതാണ്. കോര്‍പ്പറേറ്റ് നികുതി കുറച്ചും, അവരുടെ കടങ്ങള്‍ എഴുതിത്തള്ളിയും മുന്നോട്ടുപോകുന്ന നിലപാട് തുടരുകയാണ്. പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപം രാജ്യത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിന് പകരം വന്‍കിട കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കായി മാറ്റപ്പെടുന്ന നിലയാണ് നിലനില്‍ക്കുന്നത്. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭരണഘടനാ ഭേദഗതിക്കായി കൃത്രിമമായ ഭൂരിപക്ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
10 വര്‍ഷത്തിനിടൊ പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ 12.08 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയും ചെയ്തിട്ടുണ്ട്. മാധ്യമ ഭീമനും, ബി.ജെ.പി മുന്‍ എം.പിയുമായ സുഭാഷ് ചന്ദ്രക്കുണ്ടായിരുന്ന 2,200 കോടി രൂപയുടെ കടം 6.5 കോടി രൂപയായി ചുരുക്കുന്ന നില ഇതിന്റെ ഭാഗമാണ്. അതേസമയം, സര്‍ഫാസി നടപടിയുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തിനിടെ 619, 620 കേസുകളിലായി ദുര്‍ബലരായ കര്‍ഷകരുടെ 3,34,093 കോടി രൂപയുടെ ആസ്തികള്‍ മരവിപ്പിച്ചിട്ടുണ്ട്. വന്‍കിടക്കാര്‍ക്ക് പരവതാനി ഒരുക്കുകയും, പാവപ്പെട്ടവര്‍ക്ക് ദുരിതം വിതയ്ക്കുകയുമാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ മേഖലകളും സ്വകാര്യ കുത്തക മേഖലകള്‍ക്ക് തീറെഴുതുന്ന നിലയാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് തൊഴിലില്ലായ്മ വലിയ തോതില്‍ കുതിക്കുകയാണ്. ഡിപ്ലോമ ബിരുദധാരികളില്‍ 40 ശതമാനം തൊഴില്‍ രഹിതരായി മാറിയിരിക്കുകയാണ്. സ്ത്രീകളില്‍ ഈ നിരക്ക് 75 ശതമാനമായി മാറിയിരിക്കുകയാണ്. നിയമന നിരോധനം എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ഇത്തരം നയങ്ങള്‍ക്കെതിരെ യുവജനങ്ങളുടെ പ്രതിഷേധമാണ് ജെന്‍ സി സമരത്തിലേക്ക് എത്തിച്ചേര്‍ന്നത്.
കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ധാതുലവണങ്ങള്‍ വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായി ആദിവാസി മേഖലയില്‍ വലിയ തോതിലുള്ള കുടിയൊഴുപ്പിക്കല്‍ നടക്കുകയാണ്. മാധ്യമ മേഖലയില്‍ പിടിമുറുക്കുന്ന നിലപാടും സ്വീകരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ജൂലൈ വരെയുള്ള 5 മാസത്തില്‍ 1.95 ലക്ഷം ഉള്ളടക്കങ്ങളാണ് നീക്കം ചെയ്തിട്ടുള്ളത്. പ്രതിദിനം 1,275 പോസ്റ്റുകളിലാണ് സര്‍ക്കാര്‍ സെന്‍സറിങ് നടത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നതാണ് ഇന്ത്യയിലെ ബിസിനസ്സിന് നല്ലതെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ട കാര്യവും പുറത്ത് വന്നിട്ടുണ്ട്. വിലക്കയറ്റം അതിരൂക്ഷമായി മാറുകയാണ്.
കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായ ഇത്തരം നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ വികാരം വിവിധ മേഖലകളില്‍ ഉയര്‍ന്ന് വരുന്നുണ്ട്. ഇവയെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വര്‍ഗ്ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കപ്പെടുന്നത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നതും ഇതിന്റെ ഭാഗമാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ ഓരോന്നും ഇത്തരത്തിലുള്ളതാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുമെന്നുള്ള പ്രഖ്യാപനവും, എസ്.ഐ.ആറിന്റെ രൂപീകരണവും, പൗരത്വ ഭേദഗതി നിയമം അടിച്ചേല്‍പ്പിക്കുന്ന നടപടിയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ പരിമിതമായ അധികാരത്തെ പോലും ഓരോ മേഖലയിലും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളും സജീവമായി മുന്നോട്ടുവെക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും, ദളിത് ജനവിഭാഗങ്ങള്‍ക്കും, സ്ത്രീകള്‍ക്കും എതിരായുള്ള ആക്രമണങ്ങളും രാജ്യത്ത് പെരുകുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരെ കര്‍ഷകരും, തൊഴിലാളികളുമെല്ലാം ശക്തമായ പ്രക്ഷോഭത്തിലാണ്. ആഗസ്ത് 10-ന് തൊഴിലാളികളും, കര്‍ഷകരും സംയുക്തമായി നടത്തിയ പോരാട്ടവും ശ്രദ്ധേയമാണ്. ഉയര്‍ത്തിയ ഐക്യത്തിന്റെ ശബ്ദം ഇത്തരം പോരാട്ടത്തിന്റെ മറ്റൊരു മുഖമാണ് കാണിക്കുന്നത്. രാജ്യത്തെമ്പാടും ഉയര്‍ന്നുവരുന്ന ഇത്തരം പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ട്.
















