പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് 88 കാരിയുടെ എക്സറേ റിസൾട്ട് മാറി നൽകിയ സംഭവത്തിൽ നടപടി. എക്സറേ കൗണ്ടറിൽ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരനായ ഷാഹുൽഹമീദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് നടപടി.
സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, ചികിത്സാ പിഴവുണ്ടായെന്ന ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്.
ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ പെൺകുട്ടിക്ക് എക്സ്റേ എടുക്കാൻ പോയപ്പോൾ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിം മാറി നൽകിയെന്നും, ഇത് ശ്രദ്ധിക്കാതെ ഡോക്ടർ പരിശോധന നടത്തി മരുന്ന് കുറിച്ചുനൽകിയെന്നുമുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും സ്ഥലം എസ് എച്ച് ഒയോടും കമ്മീഷൻ റിപ്പോർട്ട് തേടി.















