പെട്രോൾ-ഡീസൽ വിലയിൽ രാജ്യത്തെ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി ; ഒറ്റയടിക്ക് കുറഞ്ഞത് 15 രൂപ; കാരണമിതാണ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം എണ്ണ കമ്പനികൾ കുറച്ചിരുന്നു. തുടർന്ന് ലക്ഷദ്വീപില്‍ പെട്രോള്‍- ഡീസല്‍ വിലയില്‍ കുറവാണ് വരുത്തിയിരിക്കുന്നത്. ലിറ്ററിന് 15.3 രൂപയാണ് ഇവിടെ കുറഞ്ഞത്. രാജ്യത്തെ റെക്കോർഡ് വിലയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്ത്രോത്ത്, കല്‍പേനി ദ്വീപുകളിലാണ് പെട്രോള്‍ – ഡീസല്‍ വിലയില്‍ 15.30 രൂപ ലിറ്ററിന് ഇടിവ് ഉണ്ടായിരിക്കുന്നത്.

വിദൂര ദ്വീപുകളിലേക്ക് ഇന്ധനം കൊണ്ടുപോകുന്നതിനും വിതരണത്തിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ മൂലധനത്തുക ഒഴിവാക്കിയതോടെയാണ് വില കുറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ലിറ്ററിന് 6.09 രൂപയാണ് ഈ ഇനത്തില്‍ ഈടാക്കിയിരുന്നത്. മുതല്‍ മുടക്കിയ തുക പൂര്‍ണ്ണമായും പിരിച്ചെടുത്തതോടെയാണ് നടപടി നിര്‍ത്തലാക്കിയത്.

അതേസമയം;  കവരത്തി, മിനിക്കോയ് ദ്വീപുകളില്‍ 5.20 രൂപ കുറഞ്ഞു. ഇതോടെ കവരത്തി മിനിക്കോയ് ദ്വീപുകളില്‍ പെട്രോളിന് 100.75 രൂപയും ആന്ത്രോത്ത്, കല്‍പേനി ദ്വീപുകളില്‍ 100.75 രൂപയുമായി കുറഞ്ഞു. സമാനമായി കവരത്തി, മിനിക്കോയ് ദ്വീപുകളില്‍ ഡീസലിന് 95.71 രൂപയായും ആന്ത്രോത്ത്, കല്‍പേനി ദ്വീപുകളില്‍ 95.71 രൂപയുമായും കുറഞ്ഞു. മാര്‍ച്ച് 16 മുതല്‍ പുതുക്കിയ വില നിലവിൽവന്നു.