വോട്ട് ഫ്രം ഹോം; 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും,40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും

പ്രയാധിക്യത്താല്‍ കിടപ്പിലായവര്‍ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് വോട്ട് ഫ്രം ഹോം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’ സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.  പ്രായാധിക്യം മൂലം അവശനിലയില്‍ ആയി പുറത്തിറങ്ങാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാന്‍ പോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുമെല്ലാം ഈ സൗകര്യം ഏറെ ആശ്വാസകരമായിരിക്കും.

കുടിവെള്ളം, ശൗചാലയം, വീല്‍ച്ചെയര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും വോട്ടിംഗ് കേന്ദ്രങ്ങളില്‍ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കാനാണ് തീരുമാനം. പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും, ഇ-വോട്ടര്‍ ലിസ്റ്റ് പ്രയോജനപ്പെടുത്തും, ഇലക്ട്രോണിക് സംവിധാനങ്ങളെ തന്നെ കാര്യമായി ആശ്രയിക്കാനും തീരുമാനം.

വീടുകളില്‍ വോട്ടു ചെയ്യിക്കാന്‍ ഒരു ഇലക്ഷ്ന്‍ ഓഫീസര്‍ ഉണ്ടാകുമെന്നാണ് സൂചന. ഈ ഓഫീസര്‍ വോട്ടിംഗ് മെഷീനുമായി വീട്ടിലെത്തിയായിരിക്കും വോട്ട് രേഖപ്പെടുത്തുന്നത്. ഈ വോട്ടിംഗില്‍ ഏതെങ്കിലും തരത്തില്‍ തിരിമറിയുണ്ടാകുമോയെന്നത് നിരീക്ഷിക്കാന്‍ പോലീസിന്റെ സഹായവും ഇലക്ഷന്‍ ഓഫീസര്‍ക്ക് ലഭിക്കുമെന്നാണ് സൂചന.