കോട്ടയത്ത് തുഷാർ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്ഥാനാർത്ഥികളായി

കോട്ടയം: എഡിഎ ഘടകകക്ഷിയായ ബിഡിജെഎസിൻ്റെ എല്ലാ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു. കോട്ടയത്ത് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും ജനവിധിതേടും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ്  സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

കഴിഞ്ഞയാഴ്ച ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാർത്ഥികൾ. എന്‍ഡിഎ മുന്നണിയില്‍ നാലു സീറ്റുകളാണ് ബിഡിജെഎസിന് നൽകിയിരിക്കുന്നത്.

തുഷാർ വെള്ളാപ്പള്ളി നിലവിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ കേരള ഘടകം കൺവീനറുമാണ്. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ്, എസ്എൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നു. ഇടുക്കിയിലെ സ്ഥാനാർഥിയായ സംഗീത വിശ്വനാഥൻ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റും എസ്എൻഡിപി യോഗം വനിതാ സംഘം സെക്രട്ടറിയുമാണ്

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചത്.  ഇത്തവണ  വയനാട് സീറ്റ് ബിജെപിക്ക് നല്‍കിയാണ് തുഷാര്‍ കോട്ടയത്ത് ജനവിധി തേടുന്നത്.ആലത്തൂർ സീറ്റിന് പകരമായാണ് ചാലക്കുടിയിൽ ബിഡിജെഎസ് മത്സരിക്കുന്നത്.

കോട്ടയത്ത് ജയിക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷയെന്നും തുഷാർ പറഞ്ഞു. കോട്ടയത്ത് മാർച്ച് 18നും ഇടുക്കിയില്‍ 20 നും കണ്‍വെന്‍ഷന്‍ നടക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ആറ് മാസത്തോളമായി പ്രചാരണവുമായി പാര്‍ട്ടി സജീവമായി രംഗത്തുണ്ടായിരുന്നെന്നും തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.