പന്തളം: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സപിഴവ് മൂലം രോഗി മരിച്ചതായി ആരോപണം . പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമള (54) ആണ് മരിച്ചത്. ശ്യാമളയുടെ മകൾ യാമിസേതു ആണ് അമ്മയുടെ മരണം ചികിത്സാ പിഴവുമൂലമെന്ന് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം, ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നും ശ്യാമള ഗുരുതര ഹൃദരോഗ ബാധിതയായിരുന്നു എന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരുടെ വിശദീകരണം.
6 ദിവസം മുമ്പാണ് ഹൃദ്രോഗം ബാധിച്ച ശ്യാമളയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്.തുടർന്ന് കുറച്ചു ദിവസങ്ങൾക്കുശേഷം വാർഡിലേക്ക് മാറ്റുകയായിരുന്നു . ഇന്നലെ രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ട ശ്യാമളയെ ആശുപത്രി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് ഭർത്താവും മകളും പറയുന്നു. ശ്യാമളയുടെ ഭർത്താവിന്റെയും മകളുടെയും മൊഴി രേഖപ്പെടുത്തിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം ശ്യാമളയുടെ അടുത്ത ബന്ധുക്കൾ തന്നെ ഇതിന് എതിർ വാദവുമായി രംഗത്തയെത്തി. കോൺഗ്രസ് അനുഭാവിയായ ശ്യാമളയുടെ ഭർത്താവ് സേതുവും മകളും തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് ഒരു വിഭാഗം ബന്ധുക്കളും സിപിഎം പ്രവർത്തകരും . അതിനിടെ ആന്റോ ആൻറണി എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘവും സ്ഥലത്തെത്തി . ഇതോടെ ബന്ധുക്കൾ തമ്മിൽ തർക്കമായി.