തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയുമാണ് എന്ന മുന്നണി കൺവീനർ ഇ.പി. ജയരാജൻ്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കുറി ബിജെപി വളരെയേറെ പിന്നാക്കം പോകും. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം. അതിൽ എൽഡിഎഫ് വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂഞ്ഞാർ വിഷയത്തിൽ ഒരു സമുദായത്തെ മാത്രം തെരഞ്ഞ് പിടിച്ചു കേസെടുത്തു എന്ന ആരോപണത്തിൽ തൻ്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുമ്പ് പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നു. ചോദ്യത്തിന് മറുപടി പറയാൻ താൻ ബാധ്യസ്തനാണ്. പൂഞ്ഞാറിൽ വൈദികനെ വാഹനമിടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചത് മുഴുവൻ മുസ്ലിം സമുദായത്തിൽപ്പെട്ട യുവാക്കളാണ്. പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
പൗരത്വ നിയമത്തിൽ കോൺഗ്രസ് നിലപാടിനെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി. അന്ന് അതിനെ കെപിസിസി പ്രസിഡൻ്റ് പരിഹസിച്ചു. ഒരുമിച്ചുള്ള പ്രതിഷേധത്തിനും തയ്യാറായില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് കുറ്റകരമായ മൗനമാണുള്ളത്. കെസി വേണുഗോപാലിന് നിയമം നടപ്പാക്കിയ സമയം മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം പരിഹസിച്ചു.നിയമത്തിനെതിരെ ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി നാവനക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് ദേശിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ എക്സിൽ ഒരു കുറിപ്പിട്ട് ഒതുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
















