ദേവികുളം: താന്‍ സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. രണ്ടുവര്‍ഷത്തോളമായി പാർട്ടിയുമായി അകന്നുകഴിയുകയാണ്. അടഞ്ഞുകിടന്ന വാതില്‍ അടഞ്ഞുതന്നെ കിടക്കട്ടെ. തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കരുത്. ഉപദ്രവിച്ചാല്‍ മറ്റ് വഴി തേടേണ്ടി വരുമെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. രാജേന്ദ്രനെ ബിജെപിയിലെത്തിക്കാൻ ശ്രമം നടക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിപിഎമ്മിലേക്ക് ഇനിയില്ലെന്ന വെളിപ്പെടുത്തൽ.
സിപിഎം അംഗത്വം പുതുക്കാന്‍ താത്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ചതിയന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. സിപിഎമ്മില്‍ താന്‍ തുടരരുതെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. ശശി ആഗ്രഹിക്കുന്നു. തനിക്കെതിരെ ശശി വ്യാജ തെളിവുകളുണ്ടാക്കിയതായും എസ് രാജേന്ദ്രൻ പറഞ്ഞു.
മൂന്നാറിലെ തോട്ടം മേഖലയില്‍ രാജേന്ദ്രനുള്ള തമിഴ് മേഖലകളിലെ വോട്ടുകളാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടിയിലെ സ്ഥാനങ്ങളും വാഗ്ദാനം ചെയ്തിരുന്നതായും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ ജനുവരി 24 ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഫെബ്രുവരി 9 ന് ജില്ലാ സെക്രട്ടറി സിവി വര്‍ഗീസും രാജേന്ദ്രനെ കണ്ട് സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുന്നെന്ന തരത്തില്‍ അഭ്യൂഹങ്ങൾ ശക്തമാണ്. ബിജെപിയുടെ ചെന്നൈയില്‍ നിന്നുള്ള ദേശീയ നേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ ദിവസം ഇക്കാനഗറിലെ വീട്ടില്‍ വന്ന് കണ്ട് ചര്‍ച്ച നടത്തുകയും ഇതിനുശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനുമായി ചർച്ച നടത്തി.
















