സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗ് തട്ടിപ്പ്; കൈയ്യോടെ പൊക്കി ജയിലിലായി: പ്രതി പ്രിയങ്ക മലിന്‍കീഴ് സ്വദേശിനി

മൂന്നുകോടിയിലധികം പണം തട്ടിച്ച് മുങ്ങി നടന്ന തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനി ബി.ടി. പ്രിയങ്കയെ കോഴിക്കോട് തിരുവമ്പാടി പൊലീസ് പിടികൂടി. സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗിലൂടെ ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞാണ് ഇവര്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയത്. മുപ്പത് വയസ്സ് പ്രായമുള്ള പ്രിയങ്ക കൊച്ചിയിലാണ് തന്റെ ഓഫീസ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. സെറോധ എന്ന ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്റെയും കൊച്ചുകടവന്ത്രയിലെ ട്രേഡ് കൂപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെയും മറവിലായിരുന്നു പ്രധാനമായും തട്ടിപ്പ്. സെബിയുടെ അംഗീകാരമില്ലാത്ത തട്ടിപ്പു സ്ഥാപനത്തിന്റെ പേരിലാണ് പലരില്‍ നിന്നായി പണം സമാഹരിച്ചത്. ട്രേഡിംഗിനായി പണം നിക്ഷേപിച്ചാല്‍ ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം പതിനായിരം രൂപവീതം ലാഭവിഹിതമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരകളെ കുരുക്കിയത്. 

പ്രിയങ്കയുടെപേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കരമന, എറണാകുളം കടവന്ത്ര ഉള്‍പ്പെടെ ഒട്ടേറെ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് മൈക്കിള്‍ റോഡില്‍ ശാന്തന്‍മൂല കാര്‍ത്തിക ഹൗസില്‍ ബി.ടി. പ്രിയങ്കയുടെ തട്ടിപ്പിന് കൂട്ടു നിന്നത് സഹോദരനും അമ്മയുമാണ്. പ്രതിയുടെ സഹോദരന്‍ ബി.ടി. രാജീവ് കേസിലെ രണ്ടാം പ്രതിയും അമ്മ തങ്കമണി ബാലചന്ദ്രന്‍ മൂന്നാം പ്രതിയുമാണ്. ഒളിവിലുള്ള ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുയാണ്. 

തിരുവമ്പാടി എസ്.ഐ. സി.ആര്‍. അരവിന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്തു വെച്ചാണ് പ്രിയങ്കയെ അറസ്റ്റുചെയ്തത്. 25 ലക്ഷം രൂപ തട്ടിപ്പുനടത്തിയതായി തിരുവമ്പാടി പോലീസില്‍ ലഭിച്ച പരാതിയിന്മേലായിരുന്നു അറസ്റ്റ്. കൊച്ചി കടവന്ത്രയില്‍ ട്രേഡിംഗ് ബിസിനസ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് ആളുകളെ കബളിപ്പിച്ചത്. സെബിയുടെ അംഗീകാരമില്ലാതെ, ഒരു രജിസ്റ്റേഡ് സ്ഥാപനത്തിന്റെ കീഴിലല്ലാതെ പ്രതി പണം സമാഹരിക്കുകയും സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം പേരുടെ കൈയില്‍നിന്ന് കോടികള്‍ കൈപ്പറ്റി, ആഡംബരജീവിതം നയിക്കുകയായിരുന്നു. 

ഭാവി വരനായ ഷംനാസും ഈ തട്ടിപ്പുസംഘത്തിലെ കണ്ണിയാണ്. ഇയാളും ഒളിവിലാണ്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വന്‍തോതില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പിന് കളമൊരുക്കിയത്. നാലു മാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് തുടരുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 5 ലക്ഷം മുതല്‍ 25 ലക്ഷം വരെ നഷ്ടമായവര്‍ പരാതിക്കാരിലുണ്ട്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും പ്രതികള്‍ക്കെതിരേ പരാതികളുണ്ട്. കരുമാലൂര്‍ സ്വദേശിയില്‍ നിന്ന് ഏഴരലക്ഷം തട്ടിയെന്ന കേസ് കടവന്ത്ര പോലീസ് സ്‌റ്റേഷനിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വരും മാസങ്ങളില്‍ ഇവരും പരാതിയുമായി എത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് പോലീസ്. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിാന്‍ഡ് ചെയ്തു.

Read more ….