തിരുവനന്തപുരം∙ കേന്ദ്രത്തിൽ നിന്നും കേരളത്തിനു കിട്ടികൊണ്ടിരുന്ന പണം നേർപകുതിയായി നികുതിയുടെ ഭാഗത്ത് കുറഞ്ഞെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരളത്തിനു ലഭ്യമാകേണ്ട പണം കിട്ടുന്നില്ല. കഴിഞ്ഞവർഷം 42,000 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും കിട്ടേണ്ടിയിരുന്നത്.
എന്നാൽ ആകെ 21,000 കോടി രൂപ മാത്രമാണ് കിട്ടിയത്. ഓരോ കേരളീയനും കിട്ടേണ്ട പണം കേന്ദ്രത്തിന്റെ തെറ്റായ കണക്കുക്കൂട്ടൽ വന്നതു കാരണമാണ് കുറഞ്ഞത്. കേന്ദ്രം സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനമാണ് പ്രശ്നമെന്നും ബാലഗോപാൽ പറഞ്ഞു.
അർഹമായ നികുതിയല്ല കേന്ദ്രം പങ്കുവയ്ക്കുന്നതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ 18 ലക്ഷം കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് വിവിധ സംസ്ഥാനങ്ങളിൽ തറക്കല്ലിട്ടിട്ടുണ്ടെന്ന് ഇന്നത്തെ മലയാള മനോരമയുടെ എഡിറ്റോറിയൽ പേജിൽ വന്ന ലേഖനത്തിൽ പറയുന്നുണ്ട്.
സംസ്ഥാനങ്ങളുടെ പേരുകള്‍ ഞാൻ പറയുന്നില്ല. കേരളത്തിന് എത്ര കിട്ടിയിട്ടുണ്ടെന്ന് നിങ്ങൾ ആലോചിച്ചാൽ മതി. ഒരു സംസ്ഥാനത്തിനു മാത്രം 10 ലക്ഷം കോടിയുടെ പദ്ധതിയാണ്. ഇത്തരം കാര്യങ്ങളിൽ ഒരു ബാലൻസ് വേണം. കേരളത്തിൽ വരേണ്ട നിക്ഷേപം വരണം. അതിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലും വരണമെന്നും ബാലഗോപാൽ പറഞ്ഞു.