‘ഇൻഡ്യയുമായി’ ഇടപാടില്ല; അസമിലും സഖ്യമില്ല; യൂസഫ് പത്താനെ ഇറക്കി മമതയുടെ കടുംവെട്ട്; പരിഭവവുമായി കോൺഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാർത്ഥി പട്ടികയായി. സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും പാർട്ടി തനിച്ച് മത്സരിക്കും. ടിഎംസിയുടെ  പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്ക് പുറമേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താനും ബംഗാളിൽ സംസ്ഥാന ഭരണ പാർട്ടിക്കായി കളത്തിലിറങ്ങും.

നിലവില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവും സംസ്ഥാന അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി പ്രതിനിധീകരിക്കുന്ന ബെര്‍ഹംപുരിലാണ് യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ കൃഷ്ണനഗറില്‍ വീണ്ടും ജനവിധി തേടും. ശത്രുഘ്‌നന്‍ സിന്‍ഹ സിറ്റിങ് സീറ്റായ അസന്‍സോളില്‍ നിന്നും തന്നെ ജനവിധി തേടും.

മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി അസാദ് ബര്‍ദമാന്‍ ദുര്‍ഗാപുരില്‍ മത്സരിക്കും. നിലവില്‍ ബിജെപിയുടെ എസ്.എസ്. അലുവാലിയയാണ് മണ്ഡലത്തിലെ സിറ്റിംഗ് എംപി. ജല്‍പായ്ഗുഡിയില്‍ നിര്‍മല്‍ ചന്ദ്ര റോയ്‌ മത്സരിക്കും. ഡാര്‍ജിലിങ്ങില്‍ ഗോപാല്‍ ലാമയും ബരക്പുരില്‍ പാര്‍ഥ ഭൗമിക്കും ഡുംഡുമില്‍ സൗഗത റോയും ബസിര്‍ഹട്ടില്‍ ഹാജി നൂറുല്‍ ഇസ്ലാമും മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ മത്സരിക്കും. ജാദവ്പുരില്‍ സയോനി ഘോഷാണ് സ്ഥാനാര്‍ഥി. ശ്രീരാംപുരില്‍ കല്യാണ്‍ ബാനര്‍ജി ജനവിധി തേടും.

സന്ദേശ്ഖലി ഉള്‍പ്പെടുന്ന മണ്ഡലമാണ് ബസിര്‍ഹട്ട്. ഇവിടെ നുസ്‌റത്ത് ജഹാനെ മാറ്റിയാണ് ഹാജി നൂറുല്‍ ഇസ്ലാമിനെ മത്സരിപ്പിക്കുന്നത്. യുവനേതാവും പാർട്ടി വക്താവുമായ വക്താവുമായ ദേബാന്‍ശുഭട്ടാചാര്യ  തംലൂക്കിൽ കുത്തിമറങ്ങും.  . അഭിഷേക് ബാനര്‍ജി സിറ്റിങ് സീറ്റിലാണ് മത്സരിക്കുന്നത്. തൃണമൂലിന്റെ യുവജന വിഭാഗം അധ്യക്ഷയാണ് സയോനി ഘോഷ്.

ബംഗാളിന് പുറമേ അയൽ സംസ്ഥാനമായ അസമിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കുമത്സരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാർട്ടിയുമായി. ചര്‍ച്ചകള്‍ തുടരുകയാണ്. ബംഗാളില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള തൃണമൂലിന്റെ നീക്കത്തിനെതിരെ  കോണ്‍ഗ്രസ് രംഗത്തെത്തി.

 ടിഎംസിയുമായി  പരസ്പരബഹുമാനത്തോടെയുള്ള സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെന്നും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല ചര്‍ച്ചകളിലൂടെയാണ് അത്തരം ധാരണകൾ ഉണ്ടാവേണ്ടതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി.