ആലപ്പുഴ:മണ്ണഞ്ചേരി – കടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ഹുബ്ബു റസൂൽ ബസ്സിന്റെ ഉടമയെ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.ബസ്സുടമയായ സനൽ സലീമിനെയാണ് സംഘം ആക്രമിച്ചത്.കേസിലെ മറ്റ് രണ്ടുപ്രതികൾ ഒളിവിലാണ്. ആലപ്പുഴ ജില്ലാക്കോടതി വാർഡ് തറയിൽ പറമ്പിൽ ഹരികൃഷ്ണൻ (26), ബീച്ച് വാർഡ് നെടുംപറമ്പിൽ ഷിജു (ഉണ്ണി 26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 16-ന് തമ്പകച്ചുവട് ജംഗ്ഷന് കിഴക്കുഭാഗത്തെ റോഡിലായിരുന്നു ആക്രമണം. തമ്പകച്ചുവട് സ്വദേശിയും മണ്ണഞ്ചേരി – കടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ഹുബ്ബു റസൂൽ ബസ്സിന്റെ ഉടമയുമായ സനൽ സലീമിനെ (40) യാണ് സംഘം ആക്രമിച്ചത്.
മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ പൊലീസിനോടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ബസ് സർവീസ് പൂർത്തിയാക്കിയശേഷം സനൽ തമ്പകച്ചുവട്ടിൽനിന്നു വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കാറിൽ പിന്തുടർന്ന സംഘം സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ത്തിയശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
Read more ….
സനലിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈൽഫോൺ തകർത്തശേഷം ബസ് ഉടമയുടെ കൈവശമുണ്ടായിരുന്ന പണവും സംഘം അപഹരിച്ചു. കേസിലെ മുഖ്യ രണ്ടുപ്രതികൾ ഒളിവിലാണെന്നും ആക്രമണസമയത്ത് ഇവർ ഉപയോഗിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും എസ്. എച്ച്. ഒ. ബേസിൽ തോമസ് വിശദമാക്കി.