ഇലോണ്‍ മസ്‌ക്കിന്റെ മെയിലുകൾ പുറത്തായി

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്ന് പിന്‍മാറി ലാഭം ലക്ഷ്യമിട്ടുള്ള സേവനമായി മാറിയ ഓപ്പണ്‍ എ.ഐയുടെ നീക്കം കരാര്‍ ലംഘനമാണെന്നാരോപിച്ച് പരാതി നല്‍കിയ ഇലോണ്‍ മസ്‌കിനെതിരെ ഓപ്പണ്‍ എ.ഐ. രംഗത്ത്. ഇലോണ്‍ മസ്‌ക് ഓപ്പണ്‍ എ.ഐയുടെ ഭാഗമായിരുന്ന കാലത്ത് കമ്പനിയും ഇലോണ്‍ മസ്‌കുമായി നടത്തിയ ഇമെയില്‍ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് ഓപ്പണ്‍ എ.ഐ. മസ്‌കിന് മറുപടി നല്‍കിയത്. 

ഓപ്പൺ എ.ഐ. അതിന്റെ വർധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫണ്ട് ശേഖരണത്തിന് പുറമെ വരുമാനം കണ്ടെത്തണമെന്ന അഭിപ്രായത്തോട് മസ്ക് യോജിച്ചിരുന്നതായി ഇമെയിലുകൾ തെളിവാക്കി ഓപ്പൺ എ.ഐ. പറഞ്ഞു. പണം സ്വരൂപിച്ചതുകൊണ്ടുമാത്രം വിജയകരമായ ഒരു ജനറേറ്റീവ് എ.ഐ. പ്ലാറ്റ്‌ഫോം നിര്‍മിക്കുക ഓപ്പണ്‍ എ.ഐയ്ക്ക് അസാധ്യമാണെന്നും നിലനില്‍പ്പിനായി പകരം വരുമാന സ്രോതസുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും മസ്‌ക് വാദിക്കുന്നുണ്ട്.

പ്രതീക്ഷ കൈവിടാതിരിക്കാന്‍, 10 കോടി ഡോളറിലേറെ കമ്പനി സമാഹരിക്കേണ്ടതുണ്ടെന്നും മസ്‌ക് അഭിപ്രായപ്പെടുന്നു. 100 കോടി ഡോളറിന്റെ ഫണ്ടിങ് എത്തിക്കുമെന്ന് ഉറപ്പ് നല്‍കിയ മസ്‌ക് അധിക തുക ആവശ്യമെങ്കില്‍ അത് വ്യക്തിപരമായി നല്‍കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ മസ്‌ക് ഈ വാഗ്ദാനം പാലിച്ചില്ല. മറ്റുള്ളവര്‍ 9 കോടി ഡോളര്‍ ഫണ്ടിങ് കണ്ടെത്തിയപ്പോള്‍ മസ്‌ക് 4.5 കോടി ഡോളര്‍ മാത്രമാണ് നല്‍കിയതെന്നും ഓപ്പണ്‍ എ.ഐ. ആരോപിക്കുന്നു.

2018-ല്‍ അയച്ച ഒരു ഇമെയില്‍ സന്ദേശത്തില്‍ വാഹന നിർമാണ കമ്പനിയായ ടെസ്ല ഓപ്പൺ എ.ഐയെ ഏറ്റെടുക്കാമെന്ന വാഗ്ദാനവും മസ്ക് മുന്നോട്ടുവെച്ചു. അതാണ് ഓപ്പണ്‍ എ.ഐയുടെ മുന്നിലുള്ള ഏകമാര്‍ഗമെന്നും മസ്‌ക് പറഞ്ഞു. എന്നാല്‍ കമ്പനി അതിന് തയ്യാറായില്ല. ആ വര്‍ഷം തന്നെയാണ് മസ്‌ക് ഓപ്പണ്‍ എ.ഐ. വിട്ടത്.

വിഭവങ്ങളിലും നടത്തിപ്പിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാതെ ഓപ്പണ്‍ എ.ഐയ്ക്ക് നിലനില്‍പ്പില്ലെന്ന് അതേവര്‍ഷം തന്നെ മസ്‌ക് ഓള്‍ട്ട്മാനും മറ്റുദ്യോഗസ്ഥര്‍ക്കും അയച്ച ഇമെയിലില്‍ പറഞ്ഞു. വര്‍ഷം തോറും നൂറ് കോടിക്കണക്കിന് ഡോളര്‍ ആവശ്യം വരും. അല്ലെങ്കില്‍ വിട്ടേക്കൂ എന്നും മസ്‌ക് പറഞ്ഞു.

വരുമാനം കണ്ടെത്തണമെന്ന മസ്‌കിന്റെ അഭിപ്രായത്തെ അനുകൂലിച്ച കമ്പനി, 2019-ല്‍ ഓപ്പണ്‍ എ.ഐ. എല്‍.പി. രൂപീകരിച്ചു. ഒരു വലിയ കമ്പനിയുടെ ഘടനയില്‍ ലാഭം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു സ്ഥാപനം. ആ കമ്പനിയാണ് ഓപ്പണ്‍ എ.ഐയെ ഇന്നു കാണുന്ന നിലയിലെത്തിച്ചത്. ആ പദ്ധതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തിയാണ് സാം ഓള്‍ട്ട്മാന്‍. കമ്പനിയിലെ പ്രധാന നിക്ഷേപകരായ മൈക്രോസോഫ്റ്റ് ഇതുവരെ 1300 കോടി ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്.

കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയ സ്‌റ്റേറ്റ് കോടതിയിലാണ് മസ്‌ക് പരാതി നല്‍കിയത്. ഓപ്പണ്‍ എ.ഐയും മൈക്രോസോഫ്റ്റും തമ്മിലുള്ള പങ്കാളിത്തം കമ്പനി തുടങ്ങുമ്പോഴുള്ള കരാറുകളുടെ ലംഘനമാണെന്നാരോപിച്ചാണ് പരാതി. തങ്ങള്‍ ദൗത്യങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും മസ്‌കിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്നും ഓപ്പണ്‍ എ.ഐ. ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു. തങ്ങളുടെ സാങ്കേതികത വ്യാപകമായി ലഭ്യമാണെന്നും അത് ജനജീവിതം മെച്ചപ്പെടുത്തുന്നുവെന്നും പറഞ്ഞ കമ്പനി ഉല്പന്നങ്ങളുടെ സുരക്ഷയില്‍ പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കി.

ഉയരങ്ങള്‍ ലക്ഷ്യമിടാന്‍ ഞങ്ങളെ പ്രചോദിപ്പിച്ച, ഞങ്ങള്‍ വളരെയധികം ആരാധിച്ച ഒരാളുമായി ഇങ്ങനെ ഒക്കെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്ന് ഓപ്പണ്‍ എ.ഐ. പറയുന്നു. “ഞങ്ങള്‍ പരാജയപ്പെടുമെന്ന് പറഞ്ഞു, ഒരു എതിരാളിയെ സൃഷ്ടിച്ചു. അദ്ദേഹമില്ലാതെ ഓപ്പണ്‍ എ.ഐ. ദൗത്യങ്ങളില്‍ അര്‍ത്ഥവത്തായ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുത്തു.” ഓപ്പണ്‍ എ.ഐ. ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.