“ഓര്‍മ്മയില്‍ ഒരു കടല്‍പ്പാലം” (വലിയതുറ കടല്‍പ്പാലം)

ചരിത്രമുറങ്ങുന്ന തലസ്ഥാനത്ത് എന്നും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ് ഇവിടുത്തെ തീരദേശങ്ങള്‍. പ്രത്യേകിച്ച് ശംഖുമുഖം വേളി വലിയതുറ എന്നിവിടങ്ങള്‍. വലിയതുറ കടപ്പാലം തലസ്ഥാന വാസികള്‍ക്ക് എന്നും അഭിമാനം നല്‍കുന്ന ഒന്നായിരുന്നു. ഈ പാലം വര്‍ഷങ്ങളായി അപകടാവസ്ഥയിലാണ്. ഇപ്പോഴത്, പൊട്ടിപ്പയിരിക്കുകയാണ്. കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ഭാഗമാണ് പൊട്ടിയിത്. പാലത്തിന്റെ പ്രധാന ഭാഗം കരയിലും, ഭൂരിഭാഗവും കടലിലുമായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതു കൊണ്ട് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍, പാലത്തിന്റെ പൊട്ടിയ ബാക്കിഭാഗം കടലില്‍ വീണിട്ടുണ്ട്. ഇത് മത്സ്യബന്ധത്തിന് പോകുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. പാലത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 

സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചിരുന്ന പഴയ പാലത്തിന് അനന്തപുരത്തിന്റെ ചരിത്രവുമായി ബന്ധമുണ്ട്. തലസ്ഥാനത്തെ തീര ദേശ പ്രദേശങ്ങള്‍ക്കുള്ള പ്രത്യേകത ആഴക്കുറവാണ്. വിഴിഞ്ഞം ഭാഗവും ആഴിമല ഭാഗവും ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റിടങ്ങളില്‍ തീരങ്ങള്‍ കൂടുതലാണ്. ആഴ്കുറവുള്ളിടങ്ങളില്‍ അപകടമില്ലാതെ വിനോദ സഞ്ചാരികള്‍ക്ക് ഇറങ്ങാനാകും. എങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ അപകടം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാനും ഇടയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ബീമാപള്ളിക്കും ശംഖുമുഖത്തിനും സമീപമുള്ള കടലോരദേശമാണ് വലിയതുറ. 

തിരുവനന്തപുരത്തു നിന്ന് 10 കിലോമീറ്റര്‍ ദൂരെയാണിത്. ഒരു കാലത്ത് പടിഞ്ഞാറന്‍ തീരത്തുള്ള ഏക തുറമുഖം ഇതായിരുന്നു. ഇപ്പോള്‍ ഇത് ഒരു മത്സ്യബന്ധന തുറമുഖമായാണ് കണക്കാക്കപ്പെടുന്നത്. വലിയതുറ ഗ്രേറ്റ് ഹാര്‍ബര്‍ എന്ന നിലയില്‍ വലിയതുറ വളരെക്കാലം മുന്‍പേ പ്രസിദ്ധമായിരുന്നു. വലിയതുറ കടല്‍പ്പാലം 1825ലാണ് (കൊല്ലവര്‍ഷം 1000) പണി കഴിപ്പിച്ചത്. കപ്പലുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതലേ ഇവിടെ അടുത്തിരുന്നതായി രേഖകളുണ്ട്. അക്കാലത്ത് യാത്രാസൗകര്യം കുറവായിരുന്നതിനാല്‍ വിഴിഞ്ഞം തുറമുഖത്തേക്കാള്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വലിയതുറയെ ആശ്രയിച്ചിരുന്നിരിക്കാനാണ് സാധ്യത. വലിയതുറ പാലം പണികഴിപ്പിക്കുന്നതിന് മുമ്പും ആ ഭാഗത്ത് കപ്പല്‍ അടുത്തിട്ടുണ്ടാവണം. ഭൂമിയുടെ കിടപ്പനുസരിച്ച് ചില പ്രത്യേക സ്ഥലങ്ങളില്‍ കപ്പല്‍ അടുക്കാറുണ്ടായിരുന്നു. 

കടല്‍പ്പാലത്തിന്റെ കഥയില്‍ കൂടുതലായി കേള്‍ക്കുന്നത് ഈ കഥയാണ്; പോക്കുമൂസാ മുതലാളിയുമൊന്നിച്ചു കൊട്ടാരത്തിലെത്തിയ ഇളംപ്രായക്കാരനായ കേശവദാസന്‍ കൊട്ടാരത്തില്‍ കിടന്ന് ഉറങ്ങിപ്പോയി. രാജാവ് രാവിലെ കേശവദാസനെ കണികാണാന്‍ ഇടയായി. ശകുനം മോശമായതിനാല്‍ കേശവദാസനെ തടങ്കലിലാക്കി. സാധനങ്ങള്‍ നിറച്ച ഒരു കപ്പല്‍ തുറമുഖത്തടുത്തു എന്ന വാര്‍ത്ത മഹാരാജാവിനെ സന്തുഷ്ടനാക്കി. കണികണ്ട ഫലം അനുകൂലമായതിനാല്‍ സന്തോഷവാനായ രാജാവ് കേശവദാസന് ഒരു ഉദ്യോഗം നല്‍കുകയുണ്ടായി. 

പില്‍ക്കാലത്ത് ഇദ്ദേഹം രാജാ കേശവദാസനെന്ന പേരില്‍ പ്രസിദ്ധനായി തീരുകയും ചെയ്തു. ഇതിന് സാക്ഷ്യം വഹിച്ച തുറമുഖം വലിയതുറ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശംഖുമുഖം പാലം പണിയിച്ചത് 1000-ാമാണ്ടിലാണെന്ന് രേഖയുണ്ട്. വലിയതുറ പാലം എന്നല്ലാ ശംഖുമുഖം പാലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1013ല്‍ ഉത്രം തിരുനാള്‍ മഹാരാജാവ് ശംഖുമുഖത്ത് എഴുന്നെള്ളുമ്പോള്‍ വലിയതുറയില്‍ ഒരു കപ്പല്‍ കാണുകയുണ്ടായി. എന്തോ അപകടം സംഭവിച്ചതായി ഗ്രഹിച്ച രാജാവ് കപ്പലിലേക്ക് ആളെ അയച്ചു. 

വിക്ടോറിയാ രാജ്ഞിയുടെ ജൂപ്പിറ്റര്‍ എന്ന യുദ്ധക്കപ്പല്‍ ആയിരുന്നു അത്. സിലോണിലേക്ക് ഓടിച്ചു പോകുംവഴി സംഭരണിയിലെ ജലം തീര്‍ന്നു പോയത്രെ. ജലം എത്തിച്ചു കൊടുക്കുകയും പിതാവിനോടൊപ്പം രാജാവ് കപ്പല്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇതില്‍ നിന്നും ഉത്രം തിരുനാളിന്റെ കാലത്ത് വലിയതുറ പാലം ഉണ്ടായിരുന്നതായി കരുതാം. ഗൗരീപാര്‍വ്വതീ ഭായിയുടെ കാലത്താണ് പരവൂര്‍കായലിനേയും കൊല്ലം കായലിനേയും ബന്ധിപ്പിക്കുന്ന തോടും തിരുവനന്തപുരത്തെ കഠിനംകുളം കായലിനോട് ബന്ധിപ്പിക്കുന്ന മറ്റൊരു തോടും വെട്ടിച്ചത്. 

999ല്‍ തുടങ്ങിയ ഈ പണികള്‍ മൂന്നു വര്‍ഷം കൊണ്ടു പൂര്‍ത്തിയായി. ഇതിനോടനുബന്ധിച്ചായിരിക്കണം വലിയതുറ പാലത്തിന്റെയും പണി പൂര്‍ത്തിയാക്കിയത്. പണ്ട് കയറ്റിറക്കുമതി നടന്നിരുന്ന തുറമുഖമായിരുന്നു ഇത്. 1947 നവംബര്‍ 23ന് എസ്.എസ് പണ്ഡിറ്റ് എന്ന ചരക്കുകപ്പല്‍ കപ്പല്‍ പാലത്തിലിടിച്ച് പാലം തകരുകയും നിരവധിപേര്‍ മരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ചരക്കു കടത്തല്‍ നിലച്ചു. പിന്നീട് 1956ലാണ് ഇന്നുള്ള കടല്‍പ്പാലം നിര്‍മ്മിച്ചത്. 


 
വലിയതുറ പാലം അപകടാവസ്ഥയിലായതു കൊണ്ട് തുറമുഖവകുപ്പ് സന്ദര്‍ശനം നിരോധിച്ചുകൊണ്ട് പലത്തിന് സമീപത്ത് പരസ്യപലക സ്ഥാപിച്ചിട്ടുണ്ട്. എന്നാലും നിരവധി സന്ദര്‍ശകരും മീന്‍പിടുത്തക്കാരും പാലം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. പാലം സംരക്ഷിക്കാന്‍ വലിയതുറ ഇടവകയുടെയും മറ്റു സംഘടനകളുടെ നേതൃത്വത്തില്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തി. മാറിവന്ന സര്‍ക്കാരുകള്‍ മുഖവിലെക്കെടുത്തില്ല. ഇന്ന് പാലം കടല്‍ക്ഷോഭത്താല്‍ രണ്ടായി മാറിയിരിക്കുകയാണ്. ഏറെ അപകടകരമാണ് പാലത്തിന്റെ അവസ്ഥ. 

കടലിലേക്ക് നില്‍ക്കുന്ന ഭാഗം കൂടുതല്‍ നീളമുള്ളതാണ്. ഈ ഭാഗം എപ്പോള്‍ വേണമെങ്കിലും കടലില്‍ മുങ്ങാം. കാരണം, കരയുമായി ബന്ധിപ്പിക്കപ്പെട്ട ഭാഗം മുറിഞ്ഞു കഴിഞ്ഞു. മാത്രമല്ല, പാലത്തിന്റെ ബീമുകള്‍ കടല്‍വെള്ളം കൊണ്ട് ഇളകിത്തുടങ്ങിയിട്ടുണ്ട്. ഉരുക്കില്‍ പണികഴിപ്പിച്ചതാണ് വലിയതുറ കടല്‍ പാലം. 660 അടി നീളവും എട്ടടിയോളം വീതിയും 45 ബീമുകളുമാണ് പാലത്തിനുള്ളത്. ശക്തമായ കടലാക്രമണത്തിന്റെ ഫലമായി വലിയ തുറ കടല്‍ പാലം വര്‍ഷങ്ങള്‍ക്കു മുമ്പ് താഴ്ന്നു പോയിട്ടുമുണ്ടായിരുന്നു.

READ MORE….