യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി

 തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കൊച്ചിയിൽ ഇന്ന് നിർണായക ചർച്ച. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാണ് ഇന്ന് നടക്കുന്നത്. ഫോൺ വഴി അനുഞ്ജന ചർച്ചകൾ സജീവമാണെങ്കിലും മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ നിന്നും  പിന്നോട്ടില്ലെന്ന നിലപാടിലാണ് ലീഗ്.

   മുസ്ലിം ലീഗ് ഇടഞ്ഞു നിൽക്കുന്നതിനാൽ നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം ലീഗ് ബഹിഷ്കരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. മുന്നണി യോഗത്തിന് പകരം ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടക്കും. ലീഗിന്റെ മൂന്നാം സീറ്റിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നീക്കം.

   മൂന്നാം സീറ്റിൽ അന്തിമ തീരുമാനത്തിന് ശേഷം മുന്നണി യോഗം കൂടാമെന്നാണ് ലീഗിന്റെ നിലപാട്. മുസ്ലിം ലീഗ് നിർണായക യോഗം 27ന് ചേരും. ഇതിന് മുമ്പായി സീറ്റ് വിഷയത്തിൽ പ്രഖ്യാപനം വേണമെന്നും ലീഗ് നേതൃത്വം കോൺഗ്രസിനോട് ആവശ്യപ്പെട്ടു. 

   ഓരോ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ഉയരാറുണ്ട്. ഇത്തവണ ലീഗ് രണ്ടും കൽപ്പിച്ചാണ്. 

   ലീഗിലെ പ്രമുഖർ   പലരും സ്വപ്നം കാണുന്ന മുന്നണി മാറ്റത്തിന് അനുകൂലമായ സാഹചര്യം പാര്‍ട്ടി അണികള്‍ക്കിടയില്‍ രൂപപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങളായി തങ്ങളുയര്‍ത്തുന്ന മൂന്നാം സീറ്റ് എന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസിനൊപ്പം ഇനിയും തുടരേണ്ടതുണ്ടോ എന്ന തരത്തിലുള്ള വികാരം അണികള്‍ക്കിടയില്‍ ശക്തമാക്കാനാണ് ഒരു വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ശ്രമങ്ങള്‍ നടക്കുന്നത്.

   കോണ്‍ഗ്രസിന്റെ അവഗണന ഒരു ഭാഗത്തും സിപിഎം മുന്നോട്ട് വെക്കുന്ന ഓഫറുകള്‍ മറുഭാഗത്തും വരുമ്പോള്‍ മുന്നണി മാറ്റം ഇന്നല്ലെങ്കില്‍ നാളെ സാധ്യമാകുമെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തില്‍ ഒരു വിഭാഗം കണക്കുകൂട്ടുന്നത്. 4 ലോക്‌സഭാ സീറ്റും 30 നിയമസഭാ സീറ്റുകളും ലീഗിന് ഓഫര്‍ ചെയ്താണ് സിപിഐഎമ്മിന്റെ കാത്തിരിപ്പെന്നാണ് ലീഗിലെ തന്നെ സ്വകാര്യ സംസാരം.

Read more : 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക