ഹമാസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ എട്ട് ഇസ്രയേൽ സൈനികരിൽ ഒരാൾ കൂടി മരിച്ചു

ഗസ്സ: തെക്കൻ ഗസ്സയിൽ ഹമാസ് തിരിച്ചടിയിൽ പരിക്കേറ്റ എട്ട് സൈനികരിൽ ഒരാൾ കൂടി മരിച്ചു. പാരാട്രൂപ്പേഴ്സ് ബ്രിഗേഡ് രഹസ്യാന്വേഷണ വിഭാഗം സൈനികനായ സ്റ്റാഫ് സർജൻറ് മാവോസ് മോറെൽ (22) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 15ന് ഖാൻ യൂനിസിൽ ഹമാസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾക്ക് പരിക്കേറ്റത്.

     

സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും മോറൽ അടക്കം എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സ്റ്റാഫ് സാർജൻറ് റോത്തം സഹാർ ഹദർ ആണ് സംഭവദിവസം കൊല്ലപ്പെട്ടത്. പരിക്കേറ്റ മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. ഇതോടെ ഗസ്സയിൽ കരയാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 236 ആയതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു.

Read more  : 

     

ഫെബ്രുവരി 16ന് നടന്ന ഹമാസ് ആക്രമണത്തിൽ നോം ഹബ (20) എന്ന സൈനികനും അതിന് ഏതാനും ദിവസം മുമ്പ് മുന്ന് സൈനികരും കൊല്ലപ്പെട്ട കാര്യം ഇസ്രായേൽ സേന സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിനടുത്ത അബസൻ അൽ കബീറയിൽ നടന്ന ഏറ്റുമുട്ടലിൽ 10 അധിനിവേശ ഇസ്രായേൽ സൈനികരെ തങ്ങളുടെ പോരാളികൾ വധിച്ചതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചിരുന്നു.