കൊൽക്കത്ത: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു തലവനുമായ നിതീഷ് കുമാർ എൻ.ഡി.എയ്‌ക്കൊപ്പം ചേർന്നാലും ഇൻഡ്യ സഖ്യത്തെ ബാധിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിതീഷിന്റെ വിശ്വാസത്യയാണു നഷ്ടപ്പെട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.
രാജ്ഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമത. ”ബിഹാറിലെ ജനങ്ങളുടെ കണ്ണിൽ നിതീഷ് കുമാറിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹം മുന്നണി വിട്ടാൽ തേജസ്വി യാദവിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ബിഹാറിൽ കൂടുതൽ സുഗമമായി മുന്നോട്ടുപോകാൻ അതു സഹായിക്കും”-മമത അഭിപ്രായപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രാദേശിക കക്ഷികൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നായിരുന്നു അവർ വിശദീകരിച്ചത്. കോൺഗ്രസ് സംസ്ഥാന ഘടകം കൂടുതൽ സീറ്റിൽ അവകാശവാദം ഉന്നയിച്ചു രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു മമതയുടെ പ്രഖ്യാപനം.
എന്നാൽ, മമതയില്ലാതെ ഇൻഡ്യ മുന്നണിയെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നാണ് ഇതിനോട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. ബംഗാളിൽ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കും. തൃണമൂലുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും ബി.ജെ.പിയെ തോൽപ്പിക്കുകയാണ് മമതയുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















