തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ യാത്രാ ദുരിതം മൂന്ന് മാസം കൊണ്ട് പൂർണമായും പരിഹരിക്കുമെന്ന് ആന്റണി രാജു എം എൽ എ. ഇപ്പോഴുള്ള പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ദുബായിലേത് പോലെ ആകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിൽ സ്മാർട്ട് സിറ്റിയുടെ പ്രവർത്തനങ്ങൾ വന്നതോട് കൂടി കഴിഞ്ഞ ആറ് വർഷത്തോളമായി എല്ലാം സ്തംഭിച്ച് കിടക്കുകയാണ്.
കോൺട്രാക്ടർ പാതിവഴിയിൽ ഇട്ടിട്ട് പോയി. ഒടുവിൽ എല്ലാ നിയമപരിരക്ഷയോട് കൂടി ഒരു പുതിയ പദ്ധതി ഉണ്ടാക്കി. പഴയ ആളെ ഒഴിവാക്കി. അങ്ങനെ ചെയ്തപ്പോൾ ജൂണോട് കൂടി ടെൻഡർ ഫണ്ട് ലാപ്സ് ആകുകയാണ്, അപ്പോൾ അതിന് മുൻപായി നിശ്ചയിച്ചിട്ടുള്ള എല്ലാ പദ്ധതികളും നടപ്പാക്കും, ‘- ആന്റണി രാജു പറഞ്ഞു
‘ റോഡുകൾ കുത്തിപ്പൊളിച്ചിട്ട കോൺട്രാക്ടർമാർ സ്ഥലം വിട്ടു. ധന സമ്പാദനമായിരുന്നു അവരുടെ ഉദ്ദേശം. ഉദ്യോഗസ്ഥ തലത്തിലുള്ളവരും അവർക്ക് കൂട്ടുനിന്നുട്ടുണ്ടാകാം. മേയിൽ റോഡുകളുടെ പണി പൂർത്തിയാകും.
ചില പ്രയാസ ഘട്ടങ്ങളിൽ സിസേറിയൻ ചെയ്തല്ലേ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുന്നത്. അത് പോലെ നമുക്ക് ഇപ്പോൾ ഒരു പ്രയാസമുണ്ട്. അത് മൂന്ന് മാസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും. ആധുനിക സംവിധാനങ്ങളോട് കൂടിയ റോഡുകൾ ഉടൻ തന്നെ നഗരത്തിൽ വരും ആന്റണി രാജു പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















