തിരുവനന്തപുരം: രാമേക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിലെന്താണ് തെറ്റെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോ. കര്‍ണാടക സര്‍ക്കാര്‍ ഹിന്ദു വികാരങ്ങളെയും മാനിക്കുന്നവരാണ്. രാമക്ഷേത്ര പ്രതിഷ്ഠ നടക്കുമ്പോള്‍ കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്താന്‍ ഉത്തരവിട്ട വിഷയത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ വാർത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള് എല്ലാവരും ഹിന്ദുക്കളാണ്. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ വികാരത്തെ മാനിക്കണം. രാമക്ഷേത്ര പ്രതിഷ്ഠ വിഷയത്തില്‍ എ.ഐ.സി.സി അന്തിമ തീരുമാനം വൈകാതെവരും. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ ആരെല്ലാം പങ്കെടുക്കണമെന്നതിൽ ബി.ജെ.പി സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്ത് ഒട്ടേറെ മുഖ്യമന്ത്രിമാരും നേതാക്കളുമുണ്ട്. എന്നാല്‍, എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. രാമക്ഷേത്രം സ്വകാര്യ സ്വത്തല്ല.
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി ഔദ്യോഗിക നിലപാട് പറഞ്ഞിട്ടില്ല. ബില്‍കീസ് ബാനു കേസില്‍ കോടതി വിധിയില്‍ പ്രതികരിക്കാനില്ലെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ജുഡീഷ്യറി തീരുമാനിക്കുന്ന കാര്യങ്ങള്‍ എല്ലാവരും അംഗീകരിക്കണം. വിധിയെ ബഹുമാനിക്കണം -ശിവകുമാര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















