തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് ആറ് മരണം. കൊല്ലത്ത് മാത്രം നാലു പേരാണ് മരിച്ചത്. മൂന്ന് മരണവും ഡെങ്കിപ്പനി മൂലമാണ്. പത്തനംതിട്ടയിലും എറണാകുളത്തും ഓരോ മരണം സ്ഥിരീകരിച്ചു. പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത് 13,258 പേരാണ്. ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്താണ്. 2203 പേരാണ് മലപ്പുറത്ത് ചികിത്സ തേടിയത്. ഇന്ന് പരിശാധനയിൽ 43 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 315 പേർക്ക് ഡെങ്കിയെന്ന് സംശയവുമുണ്ട്. 15 പേർക്ക് എലിപ്പനി ബാധയും സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങി വിവിധ പനികള്‍ ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും പനിക്കണക്കക്കുകളും ഉയരുകയാണ്. കൊല്ലത്ത് ചവറ സ്വദേശി അരുൺ കൃഷ്ണ, കൊട്ടാരക്കര സ്വദേശി കൊച്ചു കുഞ്ഞ് ജോൺ, ആയൂർ വയ്യാനം സ്വദേശി ബഷീർ, ഒഴുകുപാറ സ്വദേശി അഭിജിത്ത് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടയക്കൽ സ്വദേശി ശ്രുതിയുടെ മരണം എലിപ്പനി മൂലമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. എറണാകുളത്ത് മൂവാറ്റുപുഴയില്‍ പേഴയ്ക്കാപ്പിളളി സ്വദേശി സമദ് ആണ് മരിച്ചത്. ഐ.ടി.ഐ വിദ്യാര്‍ഥിയാണ്.
Read more: നീതി ലഭിക്കുന്നില്ല; തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനിയുടെ കണക്കുകളില്‍ ഒന്നാം സ്ഥാനത്ത് എറണാകുളം ജില്ലയാണ്. ഈ വര്‍ഷം ഡെങ്കി ബാധിച്ച 1,238 പേരില്‍ 875 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്താണ്. 20 ദിവസത്തിനിടെ 389 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ജൂണില്‍ മാത്രം എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പകര്‍ച്ചപ്പനി പ്രതിരോധത്തിന് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങളോട് ഡോക്ടര്‍മാരുടെ സംഘടനകള്‍ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍ തുടങ്ങീ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കി വരുന്നു. ഏത് സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യണം എന്ന് നിര്‍ദേശവും നല്‍കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കാമ്പയിനില്‍ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികള്‍ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണം. പകര്‍ച്ചപ്പനി ബാധിതരെ ചികിത്സിക്കാന്‍ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















