കണ്ണൂർ: യൂണിവേഴ്സിറ്റിയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലെ നിയമനത്തിൽ കോടതിവിധി എതിരായതിൽ പ്രതികരണവുമായി പ്രിയാ വർഗീസ്. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്നും പ്രിയ അറിയിച്ചു. മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാതെ അവര്‍ മടങ്ങി.
അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂയെന്നു പ്രിയ വർഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് ഇങ്ങനെ : ‘അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ. മാധ്യമങ്ങളിൽ വന്ന വാർത്തയോടായിരുന്നു എന്റെ പ്രതികരണം. ഒന്നും രണ്ടുമല്ല പല മാധ്യമങ്ങളിൽ വന്ന വാർത്തയോട്’.
നാഷ്ണൽ സർവീസ് സ്‌കീമിന്റെ കോർഡിനേറ്റർ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ അധ്യാപനത്തിന്റെ ഭാഗമാക്കാൻ കഴിയില്ലെന്നും, ആ സമയത്ത് നടത്തിയ ‘കുഴിവെട്ട്’ പ്രവർത്തിപരിചയമല്ലെന്നുമായിരുന്നു കോടതി നേരത്തെ പറഞ്ഞിരുന്നത്. ‘കുഴിവെട്ട്’ എന്ന് പറഞ്ഞിട്ടില്ലെന്ന് ഇന്ന് കോടതി വ്യക്തമാക്കി. എന്നാൽ നിരവധി മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു എന്നാണ് പിയ വർഗീസ് വിശദീകരിക്കുന്നത്.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്ന് ഉച്ചതിരിഞ്ഞാണ് ഉത്തരവിട്ടത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിൻ്റെ ഭാര്യയുമാണ് പ്രിയ വര്‍ഗ്ഗീസ്.
പ്രിയാ വർഗീസിനു യോഗ്യതയില്ലെന്ന് ആരോപിച്ച് ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
പ്രിയ വർഗീസിന്റെ നിയമനം പുനപരിശോധിക്കണം. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം. പ്രിയ വർഗീസിന് നിയമനത്തിന് യോഗ്യതയുണ്ടോ എന്ന് സെലക്ഷൻ കമ്മിറ്റിക്ക് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.FDP പ്രോഗ്രാം വഴി phd ചെയ്തത് അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ല.അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് അതൊരു യോഗ്യതയായി കണക്കാക്കാൻ കഴിയില്ല.DSS ചുമതലയും അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ല.പ്രിയ വർഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങൾ കോടതിക്ക് മുന്നിൽ ഇല്ല.സ്റ്റുഡന്റ് സർവീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും അധ്യാപന പരിചയം അല്ല.NSS കോ ഓർഡിനേറ്റർ ആയിരുന്നപ്പോൾ പ്രിയ വർഗീസിന് അധ്യാപക ചുമതല ഉണ്ടായിരുന്നില്ല.വിദ്യാർത്ഥികൾക്ക് സാമൂഹിക സേവനത്തിൽ പരിചയമുണ്ടാക്കലാണ് എൻഎസ്എസിന്റെ ചുമതല.NSS കോഡിനേറ്ററുടെ കാലയളവില്‍ ടീച്ചിംഗ് എക്സ്പീരിയൻസ് ഉണ്ടെന്ന് കാണിക്കാൻ പ്രിയ വർഗീസിന് രേഖകൾ ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി.കണ്ണൂർ യൂണിവേഴ്സിറ്റി ഓർഡിനൻസ് അനുസരിച്ച്, സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറും, എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്ററും അനധ്യാപക ജോലി ആണ്.സർക്കാരിന് കീഴിലുള്ള ഒരു അക്കാദമിക് പബ്ലിഷിംഗ് ഹൗസാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.ഇതും അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല.പ്രിയ വർഗീസ് സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാട്ടിയ മൂന്നിടങ്ങളിലെ ചുമതല അധ്യാപനപരിചയമല്ലെന്ന് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.
















