സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട പണമിടപാടില്‍ കരാര്‍ പാലിച്ചില്ലെന്ന കേസിൽ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സണ്ണി ലിയോണ്‍.കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ലിയോണ്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. .
2019 ലാണ് എറണാകുളം ക്രൈം ബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലും വിദേശത്തുമുള്ള സ്റ്റേജ് ഷോകളില്‍ അഭിനയിക്കുന്നതിന് കരാര്‍ ഉണ്ടാക്കി 39 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സണ്ണി ലിയോണിനെതിരായ ആരോപണം. ഷോകളില്‍ പങ്കെടുക്കാതെയും പണം തിരികെ നല്‍കാതെയും ലിയോണും മറ്റുള്ളവരും കരാര്‍ ലംഘനം നടത്തിയെന്ന പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിലാണ് കേസ്.
സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡിനിയല്‍ വെബറും, മാനേജര്‍ സണ്ണി രജനിയും കേസിലെ മറ്റ് പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നല്‍കിയിട്ടും പരിപാടി നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നാണ് നടി പറയുന്നത്.
















