തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോടതികൾ നാളെ അഭിഭാഷകർ ബഹിഷ്കരിക്കും. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ കേസിൽ അഭിഭാഷകരെ പ്രതിയാക്കിയതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
പരാതിക്കാരിയായ യുവതിയെ മർദിച്ച കേസിലാണ് എൽദോസിനെ കൂടാതെ മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേർത്തത്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും എൽദോസിൻ്റെ അഭിഭാഷകനുമായ കുറ്റ്യാണി സുധീർ, അഭിഭാഷകരായ അലക്സ്, ജോസ്, ഓൺലൈൻ മാധ്യമപ്രവർത്തകൻ രാഗം രാധാകൃഷണൻ എന്നിവരെയാണ് വഞ്ചിയൂർ പോലീസ് പ്രതി ചേർത്തിരിക്കുന്നത്.
കുറ്റ്യാണി സുധീറിന്റെ ഓഫീസിൽവച്ച് യുവതിയെ ഭീഷണിപ്പെടുത്തി, മർദ്ദിച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. എന്നാൽ എൽദോസിന്റെ വക്കാലത്ത് എടുത്ത ശേഷമുള്ള യുവതിയുടെ പരാതിയിൽ അഭിഭാഷകനെതിരെ കേസെടുത്തതിൽ അഭിഭാഷകർക്ക് എതിർപ്പുണ്ട്.
ബലാത്സംഗക്കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി എല്‍ദോസ് കുന്നപ്പിള്ളിക്ക് നോട്ടിസയച്ചു. എല്‍ദോസിനെ പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. വൈകിട്ട് അഞ്ചു മണിയോടെയാണ് എല്‍ദോസ് കുന്നപ്പിള്ളിയെ പരാതിക്കാരി താമസിച്ചിരുന്ന പേട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്.
എംഎൽഎയുടെ വസ്ത്രങ്ങൾ മുന്‍പു യുവതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ സ്ഥലങ്ങളിൽ എംഎൽഎയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം എംഎൽഎയെ കോവളത്തെ സൂയിസൈഡ് പോയിന്റിൽ കൊണ്ടു പോയി തെളിവെടുത്തിരുന്നു. കൂടാതെ എംഎൽഎയെ ലൈംഗിക ശേഷി പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു.
കേസില്‍ എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ കോടതി കേസ് 31ലേക്കു മാറ്റി.
















