കോഴിക്കോട്: പോലീസ് അന്വേഷിക്കുന്ന ഒരു വിഷയത്തിൽ കുറ്റവാളികളെ സിപിഎം തന്നെ പ്രഖ്യാപിക്കുകയാണെങ്കിൽ എന്തിനാണ് പോലീസും കോടതിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി തന്നെ പോലീസ് സ്റ്റേഷനും അവരുതന്നെ കോടതിയുമാകട്ടെ. എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണെന്നും സതീശൻ പറഞ്ഞു.
പാലക്കാട് മലന്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കൊലപാതകത്തെ അപലപിക്കുന്നു. കേസ് പോലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങൾ പുറത്തുവരട്ടെയെന്നും സതീശൻ പറഞ്ഞു.
വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിലടക്കം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് അതില്‍ എസ്.എഫ്.ഐക്കാര്‍ ഇല്ലെന്നാണ്. പോലീസ് അന്വേഷണം നടക്കുന്നതിന് മുന്നെ ആയിരുന്നു അത്. പിന്നെങ്ങനെ പോലീസിന് വിരുദ്ധ നിലപാടെടുക്കാനാവുമെന്നും വി.ഡി സതീശന് ചോദിച്ചു. എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞു. എന്നിട്ട് ഏതെങ്കിലും കോണ്‍ഗ്രസുകാരെ പിടിച്ചോ എന്നും വി.ഡി സതീശന് ചോദിച്ചു.
ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ എന്നിവയുടെയെല്ലാം കേന്ദ്രമായി മലബാര്‍ മാറിക്കഴിഞ്ഞു. ഇതിലെല്ലാം സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സതീശന് പറഞ്ഞു.
















