കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല. ഫാക്കൽറ്റി ഡെവലപ്‌മെന്‍റിനായി ചെലവഴിച്ചതും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന പരിചയമായി കണക്കാകാം എന്നാണ് കണ്ണൂർ സർവകലാശാലയുടെ വിശദീകരണം.
ഇത് സംബന്ധിച്ച് സ്റ്റാൻഡിംഗ് കൗൺസിൽ, അഡ്വക്കേറ്റ് ജനറൽ എന്നിവരിൽ നിന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും സർവകലാശാല വിശദീകരിക്കുന്നു. റിസർച്ച് സ്കോർ കൂടിയതുകൊണ്ട് മാത്രം ഉദ്യോഗാർത്ഥി തെരഞ്ഞെടുക്കപ്പെടണമെന്നില്ല. പ്രിയ വർഗീസിനെക്കാൾ റിസർച്ച് സ്കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ലെന്നും സർവകലാശാല വിശദീകരണ കുറിപ്പില്‍ പറയുന്നു.
പ്രിയയ്ക്ക് മതിയായ അധ്യാപക പ്രവർത്തി പരിചയമില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം റിസർച്ച് സ്കോറും പുറത്തുവന്നതിനു പിന്നാലെയാണു സർവകലാശാലയുടെ വിശദീകരണം.
156 സ്കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ 651 റിസർച്ച് സ്കോർ പോയിന്റുള്ള ചങ്ങനാശ്ശേരി എസ്ബി കോളജ് അധ്യാപകൻ ജോസഫ് സ്കറിയയ്ക്ക് രണ്ടാം റാങ്കും 645 സ്കോർ പോയിന്റുള്ള മലയാളം സർവകലാശാല അധ്യാപകൻ സി.ഗണേഷിനു മൂന്നാം റാങ്കുമാണ് നൽകിയത്. അസോഷ്യേറ്റ് പ്രഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാണ് ഉണ്ടായിരുന്നത്. ആറു പേരെയും അഭിമുഖത്തിനു ക്ഷണിച്ചിരുന്നു.
പ്രിയ വർഗീസിന് അഭിമുഖത്തിനു 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചപ്പോൾ 15 വർഷത്തെ അധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് 30 മാർക്കും സി.ഗണേഷിന് 28 മാർക്കുമാണ് നൽകിയത്. സിലക്‌ഷൻ കമ്മിറ്റി തയാറാക്കിയ മൂന്നു പേരുടെ റാങ്ക് പട്ടികയാണ് സർവകലാശാല സിൻഡിക്കറ്റ് അംഗീകരിച്ചത്. അസോഷ്യേറ്റ് പ്രഫസർ നിയമനം സംബന്ധിച്ച വിവാദങ്ങൾ ഉയർന്നതിനിടെ സിപിഎം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യയായ ഡോ. പ്രിയ വർഗീസിനു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി.ഡയറക്ടർ എന്ന നിലയിൽ ഒരു വർഷം കൂടി ഡപ്യൂട്ടേഷൻ നീട്ടി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. തൃശൂർ കേരളവർമ കോളജിൽ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറായ പ്രിയയ്ക്ക് കഴിഞ്ഞ ജൂലൈ 7 മുതൽ പ്രാബല്യത്തോടെയാണ് ഡപ്യൂട്ടേഷൻ നീട്ടി നൽകിയത്.
















