ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ആണ് ഹർജി.മന്ത്രിയ്ക്കെതിരായ തൊണ്ടി മുതല്‍ മോഷണ കേസിലെ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക.
പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണകോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.കേസിലെ വിചാരണ നീണ്ടു പോയത് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ വിചാരണ അനന്തമായി നീളുന്നതില്‍ ഹൈക്കോടതി ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
ആന്റണി രാജുവിനെതിരായ വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജിയും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഹര്‍ജി നമ്പരിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ അവഗണിക്കാനാവില്ലെന്നും ആന്റണി രാജുവിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

















