തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെത്തുടർന്ന് അവയവം സ്വീകരിച്ച രോഗി മരിച്ചെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെയാണ് പരാതി.കാരക്കോണം സ്വദേശി 62 വയസുള്ള സുരേഷ് കുമാറാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കൊച്ചി രാജഗിരി ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി ഒന്പതരയ്ക്ക് ആണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെത്തിച്ചത്. അവയവം എത്തിക്കുന്നത് വൈകാതിരിക്കാൻ പൊലിസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ച വൃക്ക , സ്വീകർത്താവിൽ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ തുടങ്ങിയത് രാത്രി 9.30 ഓടെയാണെന്നാണ് ആരോപണം.കൃത്യസമയത്ത് ശസ്ത്രക്രിയ നടന്നില്ലെന്നും ശസ്ത്രക്രിയ വൈകിയതാണ് മരണകാരണമെന്നുമാണ് ഉയരുന്ന പരാതി.
















