കൊല്ലം; അഞ്ചലിൽ കാണാതായ രണ്ട് വയസുകാരനുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. പൊലീസും ബന്ധുക്കളും അഗ്നിശമന സേനയും നാട്ടുകാരുമൊക്കെച്ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്.അമ്മ വീട്ടിൽ കുട്ടിയുണ്ടെന്ന് പിതാവിൻ്റെ മാതാപിതാക്കളും അച്ഛൻ വീട്ടിൽ കുട്ടിയുണ്ടെന്ന് മാതാവിൻ്റെ മാതാപിതാക്കളും കരുതി. എന്നാൽ, ഇരുവരുടെ കയ്യിലും കുട്ടിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് തെരച്ചിൽ ആരംഭിച്ചത്.
വീടിനു സമീപത്തെ റബർ തോട്ടം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാത്രി മുഴുവൻ തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാൽ ഒരു മണിയോടെ തെരച്ചിൽ നിർത്തി. പിന്നീട് ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് തന്നെ തെരച്ചിൽ പുനരാരംഭിച്ചു. പ്രദേശത്തെ കിണറുകൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടക്കുന്നുണ്ട്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നും സംശയമുണ്ട്.
















