തിരുവനന്തപുരം: തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് തൊണ്ടി മുതൽ നഷ്ടപ്പെട്ട സംഭവം വിജിലൻസ് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 581.48 ഗ്രാം സ്വർണവും 140.5 ഗ്രാം വെളളിയും 47500 രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയതിനാലാണ് അന്വേഷണത്തിനായി വിജിലൻസിന് ശിപാർശ നൽകിയതെന്ന് മന്ത്രി പറഞ്ഞു.
സംഭവത്തിൽ സബ് കലക്ടർ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അകത്തുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് അന്വേഷിക്കുമെന്നും മോഷണത്തെ ഗുരുതരമായി കാണുന്നുവെന്നും സബ് കലക്ടർ വ്യക്തമാക്കിയിരുന്നു.
ആർ.ഡി.ഒ കോടതികളിലെ തൊണ്ടിമുതലിന്റെ കസ്റ്റോഡിയൻ നിയമപ്രകാരം സീനിയർ സൂപ്രണ്ടുമാരാണ്. തർക്ക വസ്തുക്കൾ, അജ്ഞാത മൃതദേഹങ്ങളിൽ നിന്നുള്ളവ, കളഞ്ഞു കിട്ടി പൊലീസിന് ലഭിക്കുന്നത്, മറ്റു തരത്തിൽ ഉടമസ്ഥനില്ലാതെ പോകുന്നത് തുടങ്ങിയ രീതിയിലുള്ള സ്വർണ്ണമാണ് പൊതുവിൽ ആർ.ഡി.ഒ ഓഫീസുകളിൽ സൂക്ഷിക്കുന്നത്.
















