തൃക്കാക്കരയില്‍ ഡോ ജോ ജോസഫിനെതിരായി വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടിയതോടെ യുഡിഎഫിനെ വിമർശിച്ച് എം സ്വരാജ്. നാണവും മാനവുമുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റ് മാപ്പ് പറയണമെന്നും സ്വരാജ് പറഞ്ഞു.
‘തെരഞ്ഞെടുപ്പിനിടെ പുകമറ സൃഷ്ടിക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു യുഡിഎഫിന്റെ നീക്കം. ഇപ്പോള്‍ പ്രതിയെ ഒളിവില്‍ നിന്ന് പൊലീസ് പിടിച്ചിരിക്കുന്നു. തൃക്കാക്കരയില്‍ മത്സരിക്കാനുള്ള ധാര്‍മിക അവകാശം യുഡിഎഫിന് നഷ്ടമായി. എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്യാന്‍ യുഡിഎഫ് ചെയ്തതാണ് ഈ വിഡിയോ.
ഡോ .ജോ ജോസഫിനെ ക്രൂരമായി വ്യക്തിഹത്യ ചെയ്ത് കൊള്ളരുതാത്തവനായി ചിത്രീകരിക്കാനായിരുന്നു ശ്രമം. അദ്ദേഹത്തിന്റെ കുടുംബത്തെയും ഇരകളാക്കി. പ്രതിപക്ഷ നേതാവ് കെട്ടിപ്പൊക്കിയ നുണയുടെ ചീട്ടുകൊട്ടാരം പൊളിഞ്ഞുവീണിരിക്കുന്നു. ജനാധിപത്യത്തോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ യുഡിഫും പ്രതിപക്ഷ നേതാവും കേരളത്തോട് മാപ്പിരിക്കണം’എന്നും സ്വരാജ് പറഞ്ഞു.
















