നിലമ്പൂർ: ഷൊർണൂർ-നിലമ്പൂർ പാതയിൽ പുതിയൊരു ട്രെയിൻ കൂടി സർവിസ് തുടങ്ങി. കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചറുകളിൽ ഒന്നാണ് സ്‌പെഷൽ എക്‌സ്പ്രസായി സർവിസ് ആരംഭിച്ചത്. പാതയിലെ എല്ലാ ഹാൾട്ട് സ്റ്റേഷനിലും നിർത്തുന്ന ട്രെയിൻ വീണ്ടും ഓട്ടം തുടങ്ങുന്നത് 788 ദിവസത്തിന് ശേഷമാണ്. ഷൊർണൂരിൽനിന്ന് രാവിലെ 7.05ന് പുറപ്പെട്ട് 8.50ന് നിലമ്പൂരിൽ എത്തുന്ന 06465 നമ്പർ സർവിസും നിലമ്പൂരിൽനിന്ന് രാവിലെ 10.10ന് പുറപ്പെട്ട് 11.50ന് ഷൊർണൂരിൽ എത്തുന്ന 06468 നമ്പർ സർവിസുമാണ് ആരംഭിച്ചത്.
ഇതോടെ റൂട്ടിൽ നാല് ട്രെയിനുകളായി. രാജ്യറാണി എക്‌സ്പ്രസ്, നിലമ്പൂർ-കോട്ടയം സ്‌പെഷൽ എക്‌സ്പ്രസ്, അൺ റിസർവ്ഡ് സ്‌പെഷൽ എക്‌സ്പ്രസ് എന്നിവയാണ് മറ്റുള്ളവ. ഏഴ് ജോടി സർവിസുകളുണ്ടായിരുന്ന പാതയിൽ പാസഞ്ചറുകളെല്ലാം നിർത്തലാക്കിയാണ് നാല് എക്‌സ്പ്രസ് സർവിസിന് മാത്രം റെയിൽവേ അനുമതി നൽകിയത്. മറ്റ് പാസഞ്ചർ ട്രെയിനുകൾ ജൂൺ മാസത്തോടെ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.
















