നീലേശ്വരം: മോഷണംപോയ ചന്ദനമരം ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. ചിറ്റാരിക്കൽ കോലുവള്ളി ടൗണിലെ റോഡ് പുറമ്പോക്കിൽനിന്ന് മോഷണംപോയ ചന്ദനമാണ് ഒളിപ്പിച്ചനിലയിൽ കണ്ടത്. ടൗണിനുസമീപം പശുക്കൾക്ക് നൽകാൻ വെച്ചുപിടിപ്പിച്ച തീറ്റപ്പുല്ലിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് ചന്ദനമരത്തിന്റെ തടിയും മുറിക്കാൻ ഉപയോഗിച്ച വാളും കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ തീറ്റപ്പുല്ല് അരിയാൻ എത്തിയവരാണ് കണ്ടത്. കരുവൻചാലിൽനിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മരം കസ്റ്റഡിയിലെടുത്തു. ചന്ദനത്തിന്റെ തടിഭാഗം മുറിച്ചെടുത്തശേഷം കൊമ്പുകൾ റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 14 വർഷത്തിലേറെ പ്രായമുള്ള ചന്ദനമരമാണ് മോഷണംപോയത്. ചന്ദനമരം ചെറിയ കഷണങ്ങളാക്കി കൊണ്ടുപോകാൻ ശ്രമംനടത്തിയിരുന്നു. ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് തടി ഒളിപ്പിച്ചതാണെന്ന് കരുതുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് റോഡരികിലുള്ള ചന്ദനമരം മോഷണംപോയത്.
















