ന്യൂഡൽഹി: വധശിക്ഷ വിധിക്കുന്നതിനു പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. പകപോക്കല്‍ പോലെ വിചാരണക്കോടതികൾ വധശിക്ഷ വിധിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മധ്യപ്രദേശിൽ കവർച്ചയ്ക്കിടെ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 3 പേർ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വിചാരണ ഘട്ടത്തിൽ തന്നെ ശേഖരിക്കണം, പ്രതിയുടെ മനോനിലയെക്കുറിച്ച് സർക്കാരിന്റെയും ജയിൽ അധികൃതരുടെയും റിപ്പോർട്ട് തേടണം, പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്നു സൂക്ഷ്മ പരിശോധന നടത്തണം, കുടുംബ പശ്ചാത്തലം ഉൾപ്പെടെ എല്ലാ വിവരങ്ങളും സർക്കാർ ശേഖരിച്ചു കോടതിക്കു നൽകണം. ഇവയെല്ലാം പരിശോധിച്ചു മാത്രമേ വധശിക്ഷ വിധിക്കുന്നതിലേക്കു പോകാവൂയെന്നും ജസ്റ്റീസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
















