കിയവ്: മരിയുപോളിൽ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ദീർഘകാല വെടി നിർത്തൽ ആവശ്യമാണെന്ന് യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്കി. സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധി പേർ ഇപ്പോഴും പ്രദേശത്ത് കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലസ്ഥാന നഗരമായ കിയവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതോടെ റഷ്യൻസേന മരിയുപോളുൾപ്പടെയുള്ള യുക്രെയ്ൻറെ കിഴക്കൻ മേഖലകളിൽ ആക്രമണം ശക്തമാക്കിയിരുന്നു. ആഴ്ചകൾ നീണ്ട ആക്രമണത്തിനൊടുവിൽ ഏപ്രിൽ 21ന് മരിയുപോൾ പിടിച്ചെടുത്തതായി റഷ്യ പ്രഖ്യാപിച്ചിരുന്നു.
ആക്രണം രൂക്ഷമായ യുക്രെയ്ൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നൂറോളം ആളുകളെയാണ് ഐക്യരാഷ്ട്ര സഭയും റെഡ്ക്രോസും ചേർന്ന് ഒഴിപ്പിച്ചത്. ഇരുനൂറോളം യുക്രെയ്ൻ പൗരൻമാരും സൈനികരും ഇപ്പോഴും മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിലെ ബങ്കറുകളിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി സ്റ്റീൽ പ്ലാൻറിന് സമീപമുളള സൈനിക നടപടികൾ രണ്ട് ദിവസത്തേക്ക് താൽക്കാലികമായി നിർത്തി വെക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. മരിയുപോളിൽ വെടി നിർത്തൽ ഉറപ്പാക്കാൻ യുക്രെയ്ൻ തയാറാണെന്ന് സെലൻസ്കിയും അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ബങ്കറുകളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ സമയമെടുക്കുമെന്ന് സെലൻസ്കി പറഞ്ഞു. പ്ലാൻറിനകത്ത് യുക്രെയ്ൻ സൈനികർ റഷ്യൻ സേനക്കെതിരെ കനത്ത പോരാട്ടമാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് റഷ്യൻ സൈനിക കമാൻഡർ ഡെനിസ് പ്രോകോപെങ്കോ അവകാശപ്പെട്ടു.
















