തിരുവനന്തപുരം: വിദ്വേഷ പരാമർശം നടത്തിയ പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നാളെ അപ്പീൽ ഫയൽ ചെയ്യും. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് അപ്പീൽ നൽകുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതും പരിഗണനയിലുണ്ട്.
വിഷയത്തിൽ പൊലീസ് നിയമോപദേശം തേടി. വർഗീയ പരമാർശം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ മുൻ എംഎൽഎയ്ക്ക് മജിസ്ട്രേറ്റ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ല സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കണോ അതോ പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ച കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. ജാമ്യം ലഭിച്ച ജോര്‍ജ് മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പി.സി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് തിരിച്ചടിയായിരുന്നു. വിശദമായ വിവരങ്ങള്‍ മേല്‍ക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കുനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പി.സി ജോർജിന്‍റെ വിവാദ പ്രസംഗം. മുസ്‍ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്‍ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.

















