തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് നടൻ ഇന്ദ്രൻസിന്റെ അഭ്യർഥന. ധാർമികത മുൻനിർത്തി തന്റെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയർമാനും സെകട്ടറിക്കുമാണ് ഇന്ദ്രൻസ് ഇ–മെയിൽ സന്ദേശമയച്ചത്.
എളിയ ചലച്ചിത്ര പ്രവർത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതിനുള്ള നന്ദിയും ഇന്ദ്രൻസ് അറിയിച്ചിട്ടുണ്ട്. വിവിധ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. അതിൻറെ അണിയറപ്രവർത്തകർ വിവിധ അവാർഡുകൾക്കായി ചലച്ചിത്ര അക്കാദമിക്കടക്കം അവരുടെ കലാസൃഷ്ടികൾ അയക്കാറുണ്ട്.
ഈ സാഹചര്യം നിലനിൽക്കെ, താൻ കൂടി ഭാഗമായ ഒരു സമിതിയിൽ ഇരുന്നുള്ള അവാർഡ് നിർണ്ണയരീതി ധാർമ്മികമായി ശരിയല്ലെന്ന് വിശ്വസിക്കുന്നതായും ഇന്ദ്രൻസ് ചൂണ്ടിക്കാട്ടി. അക്കാദമിയിൽ ഭാഗമായതിൻറെ പേരിൽ അവരുടെ കലാസൃഷ്ടികൾ തള്ളപ്പെടാൻ പാടില്ലെന്ന് ആഗ്രഹിക്കുന്നതായും ഇന്ദ്രൻസ് വ്യക്തമാക്കി.
















