കിൻഷാസ: കോംഗോയിൽ ഇബോള ബാധിച്ച് ഒരാൾ മരിച്ചു. വടക്കുപടിഞ്ഞാറൻ ഇക്വറ്റൂർ പ്രവിശ്യയിലെ എംബാൻഡക നഗരത്തിൽ 31കാരനാണ് മരിച്ചത്. ഇബോളയാണെന്ന് സ്ഥിരീകരിച്ചതായി കോംഗോയിലെ ആരോഗ്യ അധികൃതർ അറിയിച്ചു. ഏപ്രിൽ അഞ്ചിനാണ് രോഗലക്ഷണങ്ങൾ തുടങ്ങിയത്.
ഏപ്രിൽ 21ന് ഇബോള ചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 2018 ന് ശേഷം പ്രവിശ്യയിൽ ഇത് മൂന്നാംതവണയാണ് ഇബോള കണ്ടെത്തുന്നത്. 1976ന് ശേഷം രാജ്യത്ത് 14ാം തവണയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
1976ൽ ആഫ്രിക്കയിൽ സെയറിലെ (പഴയ കോംഗോ) യാംബുക്കൊ ഗ്രാമത്തിലാണ് ഇബോള ആദ്യമായി റിപ്പോർട്ട് ചെയ്തത്. രോഗികളുമായി നേരിട്ടുള്ള സമ്പർക്കംവഴി മാത്രമെ പകരുകയുള്ളൂ. ശരീരസ്രവങ്ങളിലും രക്തത്തിലും വൈറസുകളുണ്ടാകും. ഇവ സ്പർശിച്ചാൽ, തൊലിയിലെ സൂക്ഷ്മമായ വിടവുകളിലൂടെ, വൈറസ് കോശത്തിനകത്തു കടക്കും.
















