മാഹി: ജില്ലാ പഞ്ചായത്ത് ന്യൂമാഹിയിൽ കുട്ടികൾക്കും വയോജനങ്ങൾക്കുമായി നിർമ്മിച്ച എം.മുകുന്ദൻ പാർക്ക് മെയ് ദിനത്തിൽ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അറിയിച്ചു. ജനങ്ങൾക്ക് എളുപ്പം എത്തിച്ചേരാവുന്ന പാർക്കിൽ വലിയ ടൂറിസം സാധ്യതകളാണുള്ളത്. വൈകിട്ട് അഞ്ചിനാണ് പാർക്ക് തുറന്ന് കൊടുക്കുക. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. മലബാർ ടൂറിസം ഡവലപ്മെൻറ് (എം.ടി.ഡി.സി) നാണ് പാർക്കിൻറെ നടത്തിപ്പ് ചുമതല.
പറശ്ശിനിക്കടവ് വിസ്മയ പാർക്ക് സംരഭകരായ എം.ടി.ഡി.സിയുടെ രണ്ടാമത്തെ സംരംഭമാണ് ന്യൂ മാഹി എം.മുകുന്ദൻ പാർക്ക്. 2020 നവമ്പറിൽ നിർമ്മാണം പൂർത്തിയാക്കി പാർക്ക് ഉദ്ഘാടനം ചെയ്തെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പാർക്ക് അടച്ചിടുകയായിരുന്നു. 2021 നവംബറിൽ പാർക്ക് തുറക്കാൻ തീരുമാനിച്ചെങ്കിലും പാർക്കിൻറെ നടത്തിപ്പ് ഏറ്റെടുത്ത ന്യൂമാഹിയിലെ സ്ഥാപനത്തെ മാറ്റേണ്ടി വന്നതിനാൽ പാർക്ക് തുറക്കുന്നത് വൈകി. തുടർന്ന് എം.ടി.ഡി.സിയുമായി ജില്ലാ പഞ്ചായത്ത് കരാറുണ്ടാക്കി.
പെരിങ്ങാടിയിൽ ന്യൂമാഹി പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് കിടക്കുന്ന മാഹിപുഴയോരത്തെ ജില്ലാ പഞ്ചായത്തിൻറെ 1.12 ഹെക്ടർ സ്ഥലത്താണ് പാർക്ക് നിർമ്മിച്ചിട്ടുള്ളത്. മയ്യഴിപ്പുഴയുടെ തീരങ്ങളുടെ കഥാകാരൻ എം.മുകുന്ദനോടുള്ള ആദരസൂചകമായാണ് പാർക്കിന് അദ്ദേഹത്തിൻറെ പേര് നൽകിയത്. 2008ൽ ജില്ലാ പഞ്ചായത്ത് പാർക്കിന് വേണ്ടി സ്ഥലമേറ്റെടുക്കുകയും 2010ൽ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുകയും ചെയ്തു. 2018 ലാണ് പാർക്കിൻറെ പ്രവൃത്തി തുടങ്ങിയത്. നിർമ്മിതി കേന്ദ്രമാണ് പാർക്ക് നിർമ്മിച്ചത്. കോഴിക്കോട്ടെ ശില്പി ബാലൻ താനൂരാണ് പാർക്കിൻറെ മനോഹരമായ പ്രവേശന കവാടം ഉൾപ്പെടെയുള്ള പാർക്ക് രൂപകല്പന ചെയ്തത്.
പാർക്കിന് സമീപം പഞ്ചായത്ത് കാര്യാലയത്തിന് പിറകിൽ മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായുള്ള ബോട്ട് ജെട്ടിയും നിർമ്മിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിന്റെ വലത് ഭാഗത്താണ് കുട്ടികളുടെ പാർക്ക്. ഓപ്പൺ സ്റ്റേജ്, പ്രകൃതിദത്തമായ ശിലകൾ കൊണ്ടുള്ള ശില്പങ്ങൾ, വിശാലമായ കളിസ്ഥലങ്ങൾ, കളിയുപകരണങ്ങൾ, 25 പേർക്കിരിക്കാവുന്ന മൂന്ന് പവലിയനുകൾ, പുന്തോട്ടം, നടപ്പാതകൾ, ചെറിയ കുളം, പാർക്കിന് കുറകെയുള്ള തോടിന് മുകളിൽ മൂന്നിടത്ത് മേൽപ്പാലങ്ങൾ, മരച്ചോട്ടിൽ ഒരുക്കിയ ഇരിപ്പിടങ്ങൾ, വിശ്രമിക്കാനുള്ള മൂന്ന് കുടിലുകൾ, കാന്റീൻ സൗകര്യം, കുടിവെള്ളം, വൈദ്യുതി വിളക്കുകൾ, ശൗചാലയങ്ങൾ എന്നിവയാണ് പാർക്കിലുള്ളത്.
















