നീലേശ്വരം: വാഹനങ്ങളെ നിരീക്ഷിക്കാൻ ആർ.ടി.ഒ സ്ഥാപിച്ച നിരീക്ഷണ കാമറ നരിമാളത്തു സ്ഥാപിക്കാതെ ചോയ്യങ്കോട് സ്ഥാപിച്ചത് അശാസ്ത്രീയമാണെന്ന് നാട്ടുകാർ. നരിമാളം മുതൽ ചായ്യോത്ത് വരെ റോഡ് നേരെ കിടക്കുന്നതിനാൽ വാഹനങ്ങളെല്ലാം അമിതവേഗത്തിലാണ് പോകുന്നത്.
അമിതവേഗം മൂലം ഇപ്പോൾതന്നെ ഒന്നിൽ കൂടുതൽ അപകടങ്ങൾ ഇവിടെ നടന്നു. ഹെൽമറ്റ് ഇല്ലാതെയും മൊബൈലിൽ സംസാരിച്ചും ഡ്രൈവ് ചെയ്യുന്നവരെ നിരീക്ഷിക്കാനായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ചോയ്യങ്കോടാണ് പുതിയ കാമറ സ്ഥാപിച്ചിട്ടുള്ളത്. കാമറ സ്ഥാപിച്ച സ്ഥലം ടൗണിനോട് ചേർന്നുനിൽക്കുന്നതിനാൽ വേഗം കുറച്ച് മാത്രമേ വാഹനങ്ങൾക്ക് പോകാൻ കഴിയൂ. എന്നാൽ, നരിമളം ഭാഗത്തു റോഡ് നേരെയായതിനാൽ വാഹനങ്ങൾ അമിതവേഗത്തിലാണ് പോകുന്നത്. ഇവിടെ കാമറ ഇല്ലാത്തതിനാൽ അമിത വേഗത്തിൽ ഓടുന്ന വണ്ടികളെ നിയന്ത്രിക്കാനോ പിഴ ചുമത്താനോ സംവിധാനമില്ല . 80-100 കിലോമീറ്റർ വേഗത്തിലാണ് വാഹനങ്ങൾ പോകുന്നത്.
ശനിയാഴ്ച രാവിലെ ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു നടന്ന അപകടത്തിൽ യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബൈക്ക് ഓടിച്ചയാൾ ഹെൽമറ്റ് വെച്ചതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. കേൾവിക്കുറവുള്ള കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്കൂളും ഈ ഭാഗത്തുണ്ട്.
















