നാദാപുരം: തിരക്ക് നിയന്ത്രിക്കാൻ കർശന നടപടിയുമായി പൊലീസ്. നാദാപുരം സബ് ഡിവിഷന് കീഴിലുള്ള നാലു പൊലീസ് സ്റ്റേഷൻ പരിധിയിലെ ടൗണിൽ ഞായറാഴ്ച മുതൽ പെരുന്നാൾ ദിനം വരെ കർശന നിയന്ത്രണം ഏർപ്പെടുത്തും. ഷോപ്പിങ്ങിനായി എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ കടയുടമകൾ സൗകര്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.
പെരുന്നാൾ തിരക്ക് വർധിച്ചതോടെ നാദാപുരം, കല്ലാച്ചി, കുറ്റ്യാടി തുടങ്ങിയ ടൗണുകളിൽ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഹോംഗാർഡും ട്രാഫിക് പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ടൗണിൽ ഏറെ നേരം നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിൽ തിരക്ക് വീണ്ടും വർധിക്കുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. അനധികൃത പാർക്കിങ്, നിയമം ലംഘിച്ചുള്ള വാഹനസഞ്ചാരം, അലക്ഷ്യമായ വാഹനയോട്ടം എന്നിവക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി പ്രധാന ആഘോഷവേളകൾ നഷ്ടമായ വ്യാപാര സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വിഷുവും ഈ റമദാനും ഏറെ പ്രതീക്ഷകളാണ് നൽകിയത്. വസ്ത്രവ്യാപാര മേഖലയാണ് ഏറ്റവും കൂടുതൽ സജീവമായിരിക്കുന്നത്.
















