തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞ് നേരിട്ട് പോയി കണ്ടിരുന്നുവെന്നുവെന്ന് നടി പറയുന്നു. ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
മഞ്ജു വാര്യരുടെ വാക്കുകൾ
യാത്ര..മിഴിനീർപൂവുകൾ..ഇനിയും കഥ തുടരും…വിടപറയും മുമ്പേ…ഞാൻ ഞാൻ മാത്രം…. ഓർമ്മയ്ക്കായി…ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ! കുറച്ചുദിവസം മുമ്പ് ജോൺപോൾ സാറിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകൾക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി.
ഇന്ന് ഉച്ചയോടെ ആയിരുന്നു മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തിന്റെ വിയോഗം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുന്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
















