പാലക്കാട്: കലാപ കേസിലെ പ്രതിയെ 30 വർഷത്തിനുശേഷം പിടികൂടി. നഗരത്തിൽ 1991 ഡിസംബർ 15ന് നടന്ന സാമുദായിക കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഈസ്റ്റ് വെണ്ണക്കര ഭാരത് നഗർ സ്വദേശി സക്കീർ ഹുസൈനാണ് (54) പാലക്കാട് ക്രൈംബ്രാഞ്ചിൻറെ പിടിയിലായത്. കലാപത്തിനിടെ വടക്കന്തറ വിശ്വകർമ നഗറിലെ 12ഓളം വീടുകൾ ആക്രമിച്ച് പണിസാധനങ്ങളും സ്വർണാഭരണങ്ങളും കവർന്നശേഷം സൗദിയിലേക്ക് കടന്നുകളയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
ടൗൺ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 1992 മുതൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പ്രതി സൗദിയിൽനിന്ന് തിരിച്ചുവന്ന് ഈസ്റ്റ് വെണ്ണക്കരയിലെ പുതിയ വീട്ടിൽ താമസിക്കുന്നതായി പാലക്കാട് ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് കെ. സലീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈ.എസ്.പിമാരായ സി.എ. ദേവദാസ്, എം.വി. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് സി.ഐമാരായ സുനിൽ കൃഷ്ണൻ, ദിലീപ് ഖാൻ, എസ്.ഐ മനോജ് ഗോപി, എ.എസ്.ഐമാരായ ഫാഷിബ, പ്രമീള, ഹെഡ് കോൺസ്റ്റബിൾ രമേഷ്, സി.പി.ഒ അനിൽകുമാർ, വിപിൻ മാത്യു, അരുൾ സഹായദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
















