ആലുവ: ദേശീയപാതയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കറുകപ്പിള്ളി ഈച്ചരങ്ങാട് വാടകക്ക് താമസിക്കുന്ന പള്ളുരുത്തി കള്ളിവളപ്പിൽ ചേനപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സജാദ് (25), അഞ്ചപ്പാലം കോടർലിയിൽ വാടകക്ക് താമസിക്കുന്ന കൊടുങ്ങല്ലൂർ കോടഞ്ചേരി തമീൻ (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണിവർ. ക്വട്ടേഷൻ കൊടുത്ത, ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകക്ക് താമസിക്കുന്ന പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റിൽ വീട്ടിൽ മുജീബ് ഉൾപ്പെടെ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബ് തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറിച്ചു വിൽക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കഴിഞ്ഞ 31ന് പുലർച്ച കമ്പനിപ്പടി ഭാഗത്ത് വെച്ചാണ് ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദിച്ചശേഷം ഇയാളെ കളമശ്ശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി കടന്നു കളയുകയായിരുന്നു.
















