ക്വലാലംബൂർ: മലേഷ്യയിൽ താൽകാലിക കരുതൽ തടങ്കലിൽ കഴിയുകയായിരുന്ന 500ലധികം റോഹിങ്ക്യൻ അഭയാർഥികൾ രക്ഷപ്പെട്ടു. മലേഷ്യയുടെ വടക്കുപടിഞ്ഞാറൻ പെനാങിലെ നിബോംഗ് ടെബാലിലെ സുംഗായി ബകാപ് ഇമിഗ്രേഷൻ ഡിറ്റൻഷൻ ഡിപ്പോയിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ചവരിൽ രണ്ട് സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായും പിയാങ് പൊലീസ് മേധാവി ഷുഹൈലി മുഹമ്മദ് സെയിൻ പറഞ്ഞു. 528 റോഹിങ്ക്യകൾ രക്ഷപ്പെട്ടതിൽ 362 പേരെ പിടികൂടിയതായും മലേഷ്യൻ അധികൃതർ അറിയിച്ചു. ഡിപ്പോയിൽ ആകെ 664 റോഹിങ്ക്യൻ അഭയാർഥികളാണ് ഉണ്ടായിരുന്നത്.
2017 ആഗസ്റ്റിലാണ് മ്യാൻമറിൽ സൈനിക അധിനിവേശം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ കൊടിയ പീഡനങ്ങളാണ് മ്യാൻമർ ജനത നേരിട്ടത്. ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം എന്നാണ് യു.എൻ റോഹിങ്ക്യൻ അഭയാർഥികളെ വിശേഷിപ്പിച്ചത്.
















