വൈത്തിരി: വൈത്തിരി തളിമല വേങ്ങക്കോട്ട എസ്റ്റേറ്റിനു സമീപം രണ്ടു കടുവകളിറങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടടുത്താണ് ചായത്തോട്ടത്തിലൂടെ രണ്ടു കടുവകൾ സഞ്ചരിക്കുന്നത് എസ്റ്റേറ്റ് തൊഴിലാളി കണ്ടത്. എസ്റ്റേറ്റിനോട് ചേർന്നുള്ള വനത്തിൽനിന്നാണ് ഇവ എത്തിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. വനംവകുപ്പ് മേപ്പാടി റേഞ്ച് ജീവനക്കാർ സ്ഥലത്തെത്തി നിരീക്ഷണം നടത്തി.
കടുവകൾ കാടിനുള്ളിലേക്കുതന്നെ കയറിപ്പോയിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഏകദേശം രണ്ടാഴ്ച മുമ്പ് വേങ്ങക്കോട്ടയിലെ സുനിലിന്റെ വീട്ടിലെ പശുവിനെ കാണാതായിട്ടുണ്ട്. ഇതിനെ കടുവ പിടിച്ചതാണോ എന്ന് ഇപ്പോൾ സംശയമുയർന്നിരിക്കുകയാണ്. കടുവകളിറങ്ങിയെന്ന വാർത്ത പരന്നതോടെ പ്രദേശത്ത് ജനം ഭീതിയിലാണ്. തളിപ്പുഴ അരുണഗിരി എസ്റ്റേറ്റിനടുത്ത് നേരത്തേ കടുവയെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കടുവയിറങ്ങിയ ഭാഗത്ത് നിരവധി റിസോർട്ടുകളാണുള്ളത്. ദിനംപ്രതി നിരവധി സന്ദർശകരെത്തുന്ന പൂഞ്ചോല വെള്ളച്ചാട്ടത്തിന് അരികെയാണ് ഇത്തവണ കടുവകളെ കണ്ടത്.
















