പറവൂർ: ചെമ്മീൻ കെട്ടുകളുടെ കാലാവധി ഈ മാസം 30 വരെ നീട്ടിക്കൊടുത്ത മത്സ്യബന്ധന വകുപ്പിെൻറ നടപടിയിൽ കൃഷി ഉദ്യോഗസ്ഥർക്കും കർഷക തൊഴിലാളി സംഘടനകൾക്കും കടുത്ത ആശങ്ക.
കാലാവസ്ഥ വ്യതിയാനവും ഒമിക്രോൺ സാഹചര്യവും പരിഗണിച്ചാണ് മത്സ്യം പിടിക്കാനുള്ള കാലാവധി നീട്ടിക്കൊടുത്തതെന്ന് മത്സ്യബന്ധന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
എന്നാൽ, സർക്കാറിൽ സ്വാധീനം ചെലുത്തി കാലാവധി വീണ്ടും നീട്ടി വാങ്ങി പൊക്കാളി കൃഷിയിറക്കാതിരിക്കാനുള്ള മത്സ്യകർഷകരുടെ തന്ത്രമാണിതെന്ന് ആശങ്കയുണ്ടെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഏപ്രിൽ 15നുശേഷം ചെമ്മീൻ കൃഷി അവസാനിപ്പിച്ച് പൊക്കാളി നെൽകൃഷിക്ക് ഒരുക്കം ആരംഭിക്കേണ്ടതാണ്. ഇതിന് പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച്, നിലമുണക്കി, ചിറ ബലപ്പെടുത്തി, കിളയും തോടു കീറലുമൊക്കെ നടത്തണം.
മേയ് ആദ്യനാളുകളിലെ വേനൽമഴയിൽ മണ്ണിെൻറ ഉപ്പ് കളഞ്ഞ്, വിത്തെറിയാൻ പാകത്തിൽ നടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, കർഷകർ ചെമ്മീൻ വിളവെടുപ്പിനുശേഷം പൊക്കാളി കൃഷി നഷ്ടമാണെന്ന് പറഞ്ഞ് കൃഷിയിറക്കാതിരിക്കുന്ന സ്ഥിതിവിശേഷം കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായി. പഞ്ചായത്തും കൃഷി വകുപ്പും പല ആനുകൂല്യങ്ങളും നൽകിയിട്ടും കൃഷിയിറക്കാൻ ചില കർഷകർ തയാറാകുന്നില്ലെന്നും ഇത് കർഷക തൊഴിലാളികളോടുള്ള ദ്രോഹ നടപടിയാണെന്നും കർഷക തൊഴിലാളി സംഘടന നേതാക്കൾ പറയുന്നു.
















