ഇസ്‍ലാമാബാദ്: പാകിസ്താനിൽ ശഹ്ബാസ് ശരീഫിനു കീഴിൽ 34 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ചയാണ് അധികാരാരോഹണം നിശ്ചയിച്ചിരുന്നതെങ്കിലും പ്രസിഡന്റ് ആൽവി സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കാൻ വിസമ്മതിച്ചതിനാൽ ഒരു ദിവസം നീട്ടുകയായിരുന്നു. സെനറ്റ് ചെയർമാൻ സാദിഖ് സഞ്ച്റാനി സത്യവാചകം ചൊല്ലിക്കൊടുത്തു.
അടുത്ത വിദേശകാര്യ മന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പാകിസ്താൻ പീപ്ൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭുട്ടോ സർദാരി മന്ത്രിസഭയിലില്ല. 31 ഫെഡറൽ മന്ത്രിമാരും മൂന്നു സഹമന്ത്രിമാരുമാണ് ചുമതലയേറ്റത്. മന്ത്രിസഭയിൽ നവാസ് ശരീഫിന്റെ പി.എം.എൽ-എന്നിന് 13 പ്രതിനിധികളുണ്ട്. ജംഇയ്യതുൽ ഉലമായെ ഇസ്‍ലാം ഫസ്‍ലിന് നാലും മുത്തഹിദ ഖൗമി മൂവ്മെന്റ്- പാകിസ്താന് രണ്ടും അംഗങ്ങളുണ്ട്. ബലൂചിസ്താൻ അവാമി പാർട്ടി, പാകിസ്താൻ മുസ്‍ലിം ലീഗ്- ഖാഇദ്, ജുംഹൂരി വത്വൻ പാർട്ടി എന്നിവയാണ് മന്ത്രിസഭയുടെ ഭാഗമാകുന്ന മറ്റു കക്ഷികൾ.
















