മംഗലാപുരം: രഹസ്യവിവരത്തെ തുടർന്ന് കഞ്ചാവ് ചില്ലറ വില്പനക്കാരനെ തേടി വീട്ടിലെത്തിയ പൊലീസ് സംഘത്തിന് ലഭിച്ചത് വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ആയുധ ശേഖരം. മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ തോന്നക്കൽ എ.ജെ. കോളേജിന് സമീപത്താണ് സംഭവം. യുവാവിന് കഞ്ചാവ് വില്പന ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ പരിശോധനയ്‌ക്കെത്തിയപ്പോഴായിരുന്നു ആയുധ ശേഖരം കണ്ടെത്തിയത്. അഞ്ചു വാളുകളും അഞ്ചു കത്തികളും ഒരു എയർ ഗണ്ണും 20 ഗ്രാം കഞ്ചാവുമാണ് യുവാവിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ പൊലീസിന് ലഭിച്ചത്.
തോന്നക്കൽ എ.ജെ. കോളേജിനു സമീപം ഫൈസൽ മൻസിലിൽ നൗഫലിന്റെ (21) വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഇയാൾ വിദ്യാർത്ഥികൾക്കും ഇതര സംസഥാന തൊഴിലാളികൾക്കും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വില്പന നടത്തിവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. ആയുധങ്ങൾ ശേഖരിച്ച് വെച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിൻറെ നീക്കം. ഏതെങ്കിലും ഗുണ്ടാസംഘങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അറസ്റ്റിലായ നൗഫലിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
















