കരുനാഗപ്പള്ളി: മകളെ ബലാത്സംഗംചെയ്ത കേസിൽ പിതാവിനെ 44 വർഷം തടവിനും 1.55 ലക്ഷം പിഴയും ശിക്ഷിച്ചു. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ഉഷാനായരാണ് ശിക്ഷ വിധിച്ചത്. ചവറ പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനം സഹിക്കാനാകാതെ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചെങ്കിലും മാതാവിനെ ഓർത്ത് പിന്മാറുകയും സംഭവങ്ങൾ പറയുകയും ചെയ്തു. മാതാവ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു.
ചവറ എസ്.ഐ ഷെഫീഖ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ നിസാമുദ്ദീനാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പിഴത്തുകയിൽനിന്ന് ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ 11 മാസംകൂടി അധിക ജയിൽശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എ.എസ്.ഐ ഷീബയാണ് ഏകോപിപ്പിച്ചത്.
















