ഓച്ചിറ: ഉത്സവത്തിനിടെ രണ്ടേകാൽ വയസ്സുകാരനെയും പിതാവിനെയും ആക്രമിച്ച സംഘത്തിലെ ഒരാൾകൂടി പിടിയിലായി. ഓച്ചിറ പായിക്കുഴി തലവനത്തറയിൽ രഞ്ചിൻ ആണ് (19) ഓച്ചിറ പൊലീസിൻറെ പിടിയിലായത്. ഇയാളുടെ സഹോദരനും കേസിലെ പ്രധാന പ്രതിയുമായ രഞ്ചു ഉൾപ്പെടെ നാലുപേരെ നേരത്തേ പിടികൂടിയിരുന്നു. ആക്രമണത്തിനിരയായ ഇവരുടെ സുഹൃത്തായ അഖിലിൽനിന്നും രണ്ടു വർഷം മുമ്പ് സ്വർണ കമ്മൽ വാങ്ങി പണയം വെച്ചത് തിരികെ നൽകാത്തതിലുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ മൂന്നിന് മകനൊപ്പം വലിയകുളങ്ങര ക്ഷേത്ര ഉത്സവം കാണാനെത്തിയ അഖിലിനെ രഞ്ചുവും കൂട്ടരും ചേർന്ന് ആക്രമിക്കുകയായിരുന്നു. ചുടുകട്ടക്ക് തലക്കടിയേറ്റ കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായി ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന രഞ്ചിൻ തിരികെ വീട്ടിലെത്തിയതായി ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ വീട്ടിൽനിന്നും പിടികൂടുകയായിരുന്നു. ഓച്ചിറ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐമാരായ വേണുഗോപാൽ, സന്തോഷ്, എസ്.സി.പി.ഒ ഫ്രൈഡിനൻറ്, സി.പി.ഒമാരായ രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
















